എറണാകുളം: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയത് ഒൻപത് കുറ്റങ്ങൾ. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.
അറസ്റ്റിലായ അസ്ഫാക്ക് ആലം ലഹരിയ്‌ക്ക് അടിമയാണെന്നും കൊടും കുറ്റവാളിയാണെന്നും ഇയാളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. ഇത്തരമൊരു കൊലപാതകം ആദ്യമായിട്ടാണോ, സമാന കൃത്യത്തിൽ ഇയാൾ മുൻപ് ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധന നടത്താനാണ് പോലീസിന്റെ പദ്ധതി. ഇയാൾ ബീഹാർ സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന അനിവാര്യമാണ്.
പ്രതിയെ നാളെ തന്നെ കസ്റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യലിനാണ് പോലീസ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോയ താമസസ്ഥലം, കൊലപാതകം നടത്തിയ ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ ഇടം എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവെടുക്കണം. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ഉറപ്പിക്കണം. തട്ടിക്കൊണ്ടുപോയത് മുതൽ കൊലപാതകം വരെയുളള ഒരോ നിമിഷങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments