ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസികാരിയുടെ ദാരുണമായ കൊലപാതകത്തിൽ വേദന പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. ആ കൊച്ചുമോളുടെ ചിരിച്ച മുഖവും അവൾ നേരിട്ട ക്രൂരതയും തന്നെ നടുക്കുന്നുവെന്നും കണ്ണ് ഈറനാക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ഒരു അച്ഛനും രക്ഷിതാവിനും അമ്മയ്‌ക്കും പൊതു സമൂഹത്തിനും താങ്ങാവുന്നതിലും വലിയ ക്രൂരതയാണ് നടന്നത്. പത്രങ്ങളും ടിവിയും തുറക്കാൻ തന്നെ ഭയമായിത്തുടങ്ങിയെന്നും അദ്ദേഹം കുറിച്ചു.
കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്‌ക്ക് തല, കണ്ണിന് കണ്ണ് എന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്‌കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി. മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ കുറ്റവാളിയേയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തതും ഭരണത്തിലും, പോലീസിലും, ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരുമെന്നും വേണുഗോപാൽ പറഞ്ഞു.
മറുനാടൻ തൊഴിലാളികളെ ‘അതിഥി’കളായി സ്വീകരിക്കുന്നവരാണ് മലയാളികളെന്നും നമ്മുടെ അലിവും, സഹനശക്തിയും നഷ്ടപ്പെടാതിരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. ഏത് ദുരിതത്തിനിടയിലും, നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്‌ക്കും നമ്മുടെ പരിചരണം ആവശ്യമാണെന്നത് ഇതിനിടയിൽ അത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണു നിറയുമ്പൊഴും, കാതുണരട്ടെയെന്നും നന്മ നമ്മൾക്ക് കാവലാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments