തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടം വാങ്ങാനൊരുങ്ങി കേരള സർക്കാർ. ഓണക്കാലം എത്തി നിൽക്കെ ശമ്പളമുൾപ്പടെയുള്ള ചെലവുകൾക്ക് പുതുതായി 2,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ഈ വർഷം ഡിസംബർ വരെ 15,390 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൽ 12,500 കോടി രൂപ ഇതിനകം എടുത്ത് കഴിഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 5,500 കോടി രൂപയാണ് കടമെടുത്തത്. എന്നാൽ ഓണച്ചെലവ് കണക്കിലെടുത്ത് പുതുതായി 2,000 കോടി രൂപ കൂടി കടമെടുക്കാനാണ് തീരുമാനം.
ഇതിനായുള്ള ലേലം നാളെ റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. 2000 കോടികൂടി കടമെടുത്തു കഴിഞ്ഞാൽ കടമെടുപ്പ് പരിധിയിൽ ബാക്കിയുണ്ടാകുക 890 കോടി രൂപ മാത്രമാകും. ഫലത്തിൽ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും ഇനിയുള്ള ദിനങ്ങളിൽ നേരിടുക. ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകും.
സർക്കാർ സഹായിച്ചാലേ സപ്ലൈകോയിൽ ഓണക്കച്ചവടം നടക്കൂ. നെല്ല് സംഭരിച്ചതിലെ കുടിശ്ശിക തീർക്കാനുമുണ്ട്. കെ.എസ്.ആർ.ടി.സിയിൽ ഓണ ശമ്പളം മുടങ്ങാതെയും നോക്കണം. ഓണക്കിറ്റ് സംബന്ധിച്ച് ഇതുവരെ മിണ്ടാട്ടമില്ലെങ്കിലും, ബി.പി.എൽ കുടുംബങ്ങൾക്കെങ്കിലും കൊടുക്കേണ്ടിവരും.
Comments