സ്ഥിരമായി സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കാത്തവരായി ഇന്ന് ആരം തന്നെയുണ്ടാകില്ല. എന്നാൽ ഈ പറയുന്ന സമൂഹമാദ്ധ്യമങ്ങളിലൂടെ ആരെങ്കിലും പോസ്റ്റുകളിലൂടെയോ കമന്റുകളിലൂടെയോ ചീത്ത പറയുകയോ അധിക്ഷേപിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും ധാരണയുണ്ടാകില്ല. ഇവരെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നോക്കാം.
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ത്രെഡ്‌സ് എന്നീ സമൂഹമാദ്ധ്യമങ്ങളാണ് ഇന്ന് ട്രെൻഡിംഗായി തുടരുന്നത്. ഭൂരിഭാഗം ആളുകളും ഇവയുടെ ഉപയോക്താക്കളായിരിക്കാം. ഒരിക്കലെങ്കിലും ഇവയിൽ നിന്നും ചീത്ത വിളികളോ കളിയാക്കലുകളോ വിമർശനങ്ങളോ ഒക്കെ നേരിടേണ്ടി വന്നവരായിരിക്കാം ഇതിൽ മിക്കവരും. ഇവർക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിയ്‌ക്കാം എന്ന് ഒരിക്കലും ചിന്തിക്കരുത്. നിയമപരമായി ഇത്തരക്കാരെ എങ്ങനെ നേരിടാമെന്ന് അറിഞ്ഞിരിക്കുകയാണ് വേണ്ടത്.
സംഭവം നടന്ന് ഉടൻ തന്നെ ഇതിന്റെ തെളിവ് ശേഖരിച്ച് വെക്കണം. അതായത് മിനിമം ഒരു സ്‌ക്രീൻഷോട്ട് എങ്കിലും കൈവശം ഉണ്ടാകണം. ശേഷം ഇവർക്കെതിരെ ഐടി ആക്ട് 2000 എന്ന നിയമാനുസരണം പരാതി നൽകാവുന്നതാണ്. പരാതി ലഭിക്കുന്നതോടെ ഐപിസി സെക്ഷൻ 499 പ്രകാരം പോലീസ് കേസ് എടുക്കുന്നതാണ്. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർക്ക് പരമാവധി രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
ഇതിന് പുറമേ പോലീസ് ക്രിമിനൽ നടപടി നിയമം വകുപ്പ് 154 പ്രകാരവും ഉചിതമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ സാധിക്കും. സംഭവത്തിൽ പോലീസ് പരാതിയിൽ നടപടി സ്വീകരിക്കുന്നില്ല എന്ന് ഉറപ്പായാൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. സ്ത്രീ വിരുദ്ധവും അശ്ലീലവുമായ കാര്യങ്ങൾ ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് നിയമത്തിലെ 67 ആം വകുപ്പ് ചുമത്താവുന്നതാണ്. കുറ്റം തെളിയുകയാണെങ്കിൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാം. വീണ്ടും തെറ്റ് ആവർത്തിച്ചാൽ ഇത് പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെടും.
Comments