തിരുവനന്തപുരം: ഒടുവിൽ മാറനല്ലൂർ ആസിഡ് ആക്രമണ കേസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. ഭാസുരാംഗനെതിരെ നടപടിയുമായി സിപിഐ. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നുമാണ് ഇയാളെ ഒഴിവാക്കിയത്. ആസിഡ് ആക്രമണക്കേസിലെ പ്രതി സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ ഭാസുരാംഗന്റെ പേര് പരാമർശിച്ചിരുന്നു. കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ കാരണമാണ് താൻ ജീവനൊടുക്കുന്നതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഇയാൾക്കെതിരെ നടപടിയടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ തർക്കം ഉടലെടുത്തതും വിവാദമായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാർ തമ്മിലായിരുന്നു തർക്കമുണ്ടായത്.
ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ക്ഷീരസംഘത്തിലെ അഴിമതിയിലും ഇയാൾക്ക് ബന്ധമുണ്ടെന്നും സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു. സിപിഐ എന്ന പാർട്ടി ഭാസുരാംഗന് കീഴടങ്ങി. ബാങ്കിൽ ഭാസുരാംഗന്റെ അനുമതിയില്ലാതെ താൻ മത്സരിച്ചെന്നും അതിന് തന്നോട് ഇത്രയും വലിയ ക്രൂരത വേണ്ടിയിരുന്നോ എന്നും സജി കുമാർ കത്തിൽ ചോദിക്കുന്നു. പാർട്ടിയിലെ പ്രശ്നങ്ങളും ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സജി കുമാറിനെതിരെ ആരോപണങ്ങളുമായി ഭാസുരംഗനും രംഗത്തെത്തിയിരുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷമായിരുന്നു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജി കുമാർ മഥുരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ചത്. ‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗന് വേണ്ടി’ എന്ന തലക്കെട്ടോടെയായിരുന്നു സജികുമാറിന്റെ കുറിപ്പ് കണ്ടെടുത്തത്.
Comments