തൃശൂർ: 15-കാരിയ്‌ക്കും ആൺസുഹൃത്തിനും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്‌സൈസ് കമ്മീഷണർ. പ്രായപൂർത്തിയാകാത്ത വ്യക്തിയ്‌ക്ക് മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘച്ചതിനെതിയാണ് നടപടി. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷോപ്പുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ജൂലൈ 2-ന് തമ്പാൻകടവ് ഷാപ്പിലായിരുന്നു സംഭവം. വൈകുന്നേരത്തോടെ ബീച്ച് കാണാനെത്തിയ പതിനഞ്ചുകാരിയും ആൺ സുഹൃത്തും ഷാപ്പിൽ കയറി മദ്യപിച്ചു. ലഹരിയിൽ ബീച്ചിൽ കറങ്ങി നടക്കുന്നതിനിടെയിലാണ് ഇരുവരും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയ്‌ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷം ഷാപ്പ് മാനേജരുടെയും ആൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എഫ്‌ഐആറിന്റെ പകർപ്പ് സഹിതം പോലീസ് എക്‌സൈസിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അബ്കാരി ചട്ടം ലംഘിച്ച് മദ്യം വിളമ്പിയതാണ് മനേജർക്കെതിരെയുള്ള കുറ്റം. എക്‌സൈസ് കമ്മീഷണറുടെ അന്വേഷണത്തിലും ചട്ടലംഘനം സ്ഥിരീകരിച്ചതോടെ ഷാപ്പിന്റെ ലൈസൻസും റദ്ദാക്കി. സംസ്ഥാനത്ത് മദ്യവും കള്ളും വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 വയസാണ്.
Comments