വാല്മീകി രാമായണത്തിലെ 16-)o സർഗ്ഗത്തിൽ ചിത്രകൂടത്തിലെ താമസവും വാല്മീകി ആശ്രമത്തിൽ രാമലക്ഷ്മണന്മാർ എത്തിച്ചേരുന്നതുമാണ്. യമുനാ വനത്തിലുറങ്ങി ഉണർന്ന രാമനും സീതയും, അനുജനും യാത്ര തുടരുകയാണ്. മനോഹരമായ കാഴ്ചകൾ കണ്ടു കൊണ്ട് ചിത്രകൂടപർവ്വതത്തിന്റെ താഴ് വരയിലേക്ക് അവർ നടന്നു.
അവിടെ ഒരു ആശ്രമം കണ്ട് അവർ അങ്ങോട്ടു ചെന്നു. വാല്മീകി മഹർഷിയുടെ ആശ്രമമായിരുന്നു അത്. വാല്മീകിയും ശിഷ്യന്മാരും ചേർന്ന് അവരെ സ്വീകരിച്ചു. വാല്മീകിയെ സാഷ്ടാംഗനമസ്ക്കാരം നടത്തിയ രാമലക്ഷ്മണന്മാരോട് കാനന വാസത്തിനുള്ള കാരണം തനിക്കറിയാമെന്നും ഇവിടെ താമസിക്കാമെന്നും വാല്മീകി പറയുന്നു.
അവർ പറഞ്ഞതനുസരിച്ച് ലക്ഷ്മണൻ അപ്പോൾത്തന്നെ ഉചിതമായ സ്ഥലത്ത്
വൃക്ഷശാഖകൾകൊണ്ട് ഒന്നാന്തരമൊരു പർണ്ണശാല നിർമ്മിച്ചു. മുളകളും ഇലകളും പുല്ലുകളും കൊണ്ട് ഭംഗിയായി മേയുകയും ചെയ്തു. പണിപൂർത്തിയായ ആ പർണ്ണശാല കണ്ടപ്പോൾ രാമനും സീതയും സന്തുഷ്ടരായി. രാമന്റെ നിർദ്ദേശപ്രകാരം വാസ്തു ശാന്തി കഴിക്കുവാൻ ലക്ഷ്മണനോടാവശ്യപ്പെട്ടു. ലക്ഷ്മണൻ ഒരു കൃഷ്ണമൃഗത്തെ വധിച്ച് അതിന്റെ മാംസം മുഴുമെയ്യോടെ തീയിലിട്ടു വേവിച്ചു. വിധിപ്രകാരം യമുനയിൽ സ്നാനം ചെയ്ത് ചെറിയൊരു യാഗകർമ്മം നടത്തി. വാസ്തുശാന്തിക്കായി വിശ്വദേവതാബലി, രുദ്രയജ്ഞ വിഷ്ണുയജ്ഞം എന്നിവ നിർവ്വഹിച്ചു. കായ്കനികൾ, വേവിച്ച മാംസം എന്നിവ, ചമത, ദർഭ, പൂമാല, അമ മുതലായ വസ്തുക്കളോടുകൂടി വേദമന്ത്രങ്ങളുച്ചരിച്ചുകൊണ്ട് രാമൻ ഏകാഗ്രതയോടെ നിവേദിച്ചു. സീതാസമേതനായി ഭൂതതർപ്പണാദികളും വിധിപോലെ നിർവ്വഹിച്ചിട്ട് അവർ ആ പർണ്ണശാലയിൽ പ്രവേശിച്ചു. മനസ്സിനെ കുളിരണിയിക്കുന്ന ചുറ്റുപാടുകളും ആവശ്യമുള്ളതെന്തും സുലഭമായ ചിത്രകൂടാചലത്തിലെ വാസം അയോധ്യയിൽ നിന്നുളള പ്രവാസത്തിന്റെ ഓർമ്മപോലും അവരിൽനിന്നകറ്റി.
കാട്ടിൽ താമസിക്കുമ്പോൾ അതിനു തക്ക ഭക്ഷണം. ആ ഭക്ഷണം ഈശ്വരനും സമർപ്പിക്കുന്നു. താനും താൻ സമർപ്പിക്കുന്നതും, താൻ കഴിക്കുന്നതും ബ്രഹ്മം (ഈശ്വരൻ) തന്നെയാണെന്ന അവബോധമാണ് വാല്മീകി നൽകുന്നത്.
ഭഗവത് ഗീത അദ്ധ്യായം നാല് : ജ്ഞാനകർമ്മസന്യാസയോഗം
ശ്ലോകം 24
ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്മ്മ സമാധിനാ
യജ്ഞത്തില് ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിർദ്രവ്യങ്ങളെ അഗ്നിയിൽ ഹോമം ചെയ്യുന്നുവോ, ആ വസ്തുവും (സ്രുക്ക്,സ്രുവാദി പത്രങ്ങളും) ബ്രഹ്മം തന്നെയാകുന്നു. ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന അഗ്നിയിൽ ബ്രഹ്മമാകുന്ന യജ്ഞകർത്താവിനാൽ ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന ഈ യജ്ഞകർമ്മത്തിൽ സമാഹിത ചിത്തനായവനാൽ (ക്രമപ്പെടുത്തിയ മനസ്സോടുകൂടിയവനാൽ) പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെ.
സർവ്വതിനേയും ബ്രഹ്മമായി കാണുന്ന ഈ കാഴ്ചപ്പാട് വേദസമ്മിതമാണ്.
‘ഈശാവാസ്യമിദം സർവ്വം…..’ എന്നു തുടങ്ങുന്ന ഈശാവാസ്യോപനിഷത്ത് സർവ്വവും ഈശ്വരനാണെന്നു പറയുന്നു. അഥവാ ഈശ്വരനല്ലാതെ മറ്റൊന്നുമില്ലെന്ന് അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയാണ് ഭാരതീയ ഋഷി പരമ്പര.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments