വാല്മീകി രാമായണത്തിലെ 17 മുതലുള്ള സർഗ്ഗങ്ങളിൽ രാമന്റെ വിയോഗത്തെത്തുടർന്ന് സുമന്ത്രരുടെ പ്രത്യാഗമനവും അയോദ്ധ്യയിലെ സ്ഥിതിഗതികളുമാണ് വർണ്ണിക്കുന്നത്. അയോദ്ധ്യാ നഗരം ദു:ഖത്തിൽ മുങ്ങി നിൽക്കുന്ന കാഴ്ചയാണ് സുമന്ത്രർ കാണുന്നത്. ദശരഥനാകട്ടെ സുമന്ത്രരിൽ നിന്നും രാമൻ കാനനത്തിൽ പ്രവേശിച്ച വാർത്ത കേട്ട് മോഹാലസ്യപ്പെട്ടു വീഴുന്നു. കൗസല്യയും മോഹാലസ്യപ്പെടുന്നുണ്ട്. ബോധം വീഴുമ്പോൾ ഏതൊരു സ്ത്രീയേയും പോലെ കൗസല്യ രാജാവിനേയും, കൈകേയിയേയും കുറ്റപ്പെടുത്തുന്നു. പിന്നീട് ദശരഥനെ ആശ്വസിപ്പിക്കുന്നു. അപ്പോഴാണ് തനിക്കു കിട്ടിയ ശാപത്തെപ്പറ്റി ദശരഥൻ പറയുന്നത്. പുത്ര വിയോഗ ദു:ഖത്താൽ മരിക്കുമെന്ന ശാപമോർത്ത രാജാവിന്റെ മരണം വേഗമായതും വാല്മീകി പറഞ്ഞു വയ്‌ക്കുന്നു.
ഭരത ശത്രുഘ്നന്മാർ കേകയ രാജ്യത്താകയാൽ രാജാവിന്റെ ശവശരീരം എണ്ണത്തോണിയിൽ സൂക്ഷിക്കുന്നു. അവരെ വരുത്താനായി ദൂതന്മാരെ അയയ്‌ക്കുന്നു. അപ്പോൾ സമ്മാനങ്ങളും മറ്റും കൊടുത്തു വിടുന്നുണ്ട്. കേകയ രാജ്യത്ത് പോയി മരണവിവരം അറിയിക്കാതെ വേണം കുമാരന്മാരെ കൊണ്ടു വരാനെന്ന് പ്രത്യേകം ശട്ടം കെട്ടിയാണ് ദൂതന്മാരെ വിടുന്നത്. പറഞ്ഞതിൻ പ്രകാരം ദൂതന്മാർ കേകയ രാജ്യത്തെത്തുന്നു. മികച്ച കുതിരകളായിട്ടും 7 ദിവസമെടുത്തു. മടങ്ങി കൊട്ടാരത്തിലെത്തും വരെ അവർ വിവരം അറിയുന്നുമില്ല. സ്വന്തം അമ്മയിൽ നിന്ന് പിതാവിന്റെ മരണവൃത്താന്തമറിയുമ്പോൾ ഭരതൻ രാമനെപ്പറ്റി ചോദിക്കുന്നു. അപ്പോഴാണ് കൈകേയി താൻ ബുദ്ധിപൂർവ്വം പ്രവർത്തിച്ച് രാമനെക്കാട്ടിൽ വിട്ടതും മകനെ രാജാവാക്കിയതുമായ കഥ പറയുന്നത്. ഇതു കേട്ട് ക്ഷുഭിതനായ ഭരതൻ തന്റെ മാതാവിനെ ഭർത്സിക്കുന്നു. ഏറ്റവും മോശമായ വാക്കുകളാൽ അമ്മയെ ശകാരിക്കുമ്പോഴും പുത്ര സ്നേഹത്താലും മന്ഥരയുടെ വാഗ് വിലാസത്തിലും മനംമയങ്ങി തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും പുത്രന്റെ മണ്ടത്തരത്തിൽ അത്ഭുതപ്പെടുകയും ചെയ്യുന്നു.
കൗസല്യാ മാതാവിനെക്കണ്ട് താൻ രാജ്യഭാരത്തിന് മുതിരില്ലെന്നറിയിക്കുന്നു.അപ്പോഴേക്കും മന്ത്രിമാരെത്തി ശവസംസ്ക്കാരം നടത്താൻ ഭരതനോടുപദേശിക്കുന്നു. വിധിയാംവണ്ണം സംസ്ക്കാരാദി കർമ്മങ്ങളും മറ്റടിയന്തിരങ്ങളും നടത്തിയ ശേഷം ഭരതനെ രാജാവാകാൻ മന്ത്രിമാർ ഉപദേശിക്കുന്നു.ധർമ്മാത്മാവായ ഭരതൻ വിസമ്മതിക്കുന്നു.രാമനെ തിരികെക്കൊണ്ടുവന്ന് രാജ്യഭാരം ഏൽപ്പിക്കുവാൻ പോകുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ തീരുമാനം രാജ്യത്താകെ നവോന്മേഷം പകരുന്നു.
ഒരു സ്ത്രീയുടെ ദുരാഗ്രഹം ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കുമെന്ന് ഈ കഥ തെളിയിക്കുന്നു.ആ അമ്മയുടെ മകനാകട്ടെ ലക്ഷ്മണനേക്കാൾ ഭ്രാതൃഭക്തിയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്.അക്കാലത്തും ശവശരീരം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ഭാരതത്തിനുണ്ടായിരുന്നു.മന്ത്രിമാരും അനുചരന്മാരും എല്ലാവരും ധർമ്മാനുസാരികളായിരുന്നു എന്നതും ഈ കഥാസന്ദർഭം തെളിയിക്കുന്നു.കഥകളിലൂടെ കാര്യം പറയുന്ന രീതിയാണ് ഭാരതത്തിലുണ്ടായിരുന്നത്.പിന്നീട് വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രം കഥയിലൂടെ രാജകുമാരനെ മിടുക്കനാക്കിയതൊക്കെ നമ്മൾക്കറിയാം.എന്തായാലും കഥയും കാര്യവും തിരിച്ചറിയാൻ സാധിക്കണം.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments