കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദ്ദീൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മൂന്ന് സാക്ഷികളും തിരിച്ചറിയൽ പരേഡിന് എത്തിയിരുന്നു. ആലുവ മാർക്കറ്റിലെ സിഐടിയു തൊഴിലാളി, കെഎസ്ആർടിസി ബസ് കണ്ടക്ടർ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത എന്നീ സാക്ഷികളാണ് ആലുവ സബ് ജയിലിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടറും യാത്രക്കാരിയുമാണ് സാക്ഷികൾ. സാക്ഷികളെ സബ് ജയിലിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്.
അതേസമയം പ്രതിയെ അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതി കുഞ്ഞുമായി ആലുവ മാർക്കറ്റിലേക്ക് പോകുന്നതാണ് താജുദ്ദീൻ കണ്ടത്. ഇതോടെ ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ സമയം തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമാണ് പ്രതി നൽകിയ മറുപടി. ഇത് സത്യമെന്ന് താജുദ്ദീൻ വിശ്വസിക്കുകയായിരുന്നു.
എന്നാൽ പിറ്റേദിവസം മാദ്ധ്യമങ്ങളിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം താജുദ്ദീൻ അറിഞ്ഞത്. ഇതോടെ കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാൻ കഴിയാതെ പോയതിൽ അതിയായ ദുഖമുണ്ടെന്ന് താജുദ്ദീൻ പറഞ്ഞു. അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും സാക്ഷി താജുദ്ദീൻ വ്യക്തമാക്കി.
Comments