രാമനെന്റെ ആരാദ്ധ്യ പുരുഷനാണ്.രാമനെ മനസ്സിൽ പ്രതിഷ്ഠിച്ച കൃഷ്ണന്റെ വദനത്തിൽ നിന്നുദ്ഗമിച്ച ഭഗവത് ഗീത കയ്യിലേന്തിയ ഗാന്ധിജിയും എന്റെ ആരാദ്ധ്യ പുരുഷനാണ്.രണ്ടു പേരും മനുഷ്യരാകയാൽ രണ്ടു പേർക്കും തെറ്റുപറ്റിയിട്ടുണ്ടാകാം.തെറ്റുകളെ മനസ്സിലാക്കി ശരികളെ പിന്തുടരാനാണ് നാം ശ്രമിക്കേണ്ടത്.ശാന്തശീലനനായ രാമനെയാണ് ഇന്ന്വാല്മീകി രാമായണത്തിലെ 26-)o സർഗ്ഗത്തിൽ കാണുന്നത്.
ഇതിൽ സീതയുമൊത്ത് വനവാസം ആസ്വദിക്കുന്ന രാമനെ വർണ്ണിക്കുന്നു.
അതിൽ വനവർണ്ണനയുണ്ട്. നമ്മുടെ വനങ്ങൾ എങ്ങനെയായിരുന്നു എന്നത് മനസ്സിലാക്കാൻ സാധിക്കും.അടുത്തുണ്ടായിരുന്ന മൈഥിലിയോട് രാമൻ പറഞ്ഞു:
“ജാനകീ, ഈ പ്രവാസജീവിതം എന്നെ ദുഃഖിപ്പിക്കാത്തതിനു കാരണം നമ്മുടെ ചിത്രകൂടവാസമാണ്. ഈ പർവ്വതത്തിന്റെ രമണീയത കാണുന്ന ആർക്കാണ് ദുഃഖചിന്തകളുണ്ടാകുക? ഈ പർവ്വതത്തിൽ അതിക്രൂരങ്ങളായ എട്ടടിമാനുകളും പുള്ളിപ്പുലികളുമൊക്കെ ധാരാളമായുണ്ട്. ഭയജനകങ്ങളായ പക്ഷിഗണങ്ങളുമുണ്ട്. മാവ്, പ്ലാവ്, ഞാവൽ, വേങ്ങ, കൂവളം, മുള, നെല്ലി, കടമ്പ്, നീർമരുത് തുടങ്ങി തണലേകുന്നവയും സ്വാദിഷ്ഠങ്ങളായ ഫലങ്ങൾ നൽകുന്നവയുമായ വൃക്ഷക്കൂട്ടങ്ങളാൽ ഈ വനം എത്രമാത്രം അഭിരാമമായിരിക്കുന്നു. കൂരിരുട്ടുള്ള രാത്രികളിൽ സ്വയം പ്രകാശിക്കുന്ന ചെടികൾ ആയിരക്കണക്കിന് ഈ ഗിരിസാനുക്കളിലുണ്ട്.”
“ഈ കാനനജീവിതംകൊണ്ട് രണ്ടു പ്രധാന ഗുണങ്ങളാണുണ്ടായത്. ധർമ്മത്തിൽ അടിയുറച്ചുനിൽക്കുന്ന അച്ഛന്റെ കടംവീട്ടൽ. സ്നേഹസമ്പന്നനായ ഭരതന്റെ ആഗ്രഹപൂർത്തീകരണം. സീതേ, എന്നോടൊന്നിച്ചുള്ള ഈ കാനനവാസം ഭവതിക്ക് സംതൃപ്തി നിൽകുന്നില്ലേ? ദേവിയോടും വീരനായ ലക്ഷ്മണനോടും കൂടി ഉത്തമ വ്രതം സ്വീകരിച്ച് സല്പഥസ്ഥിതനായി ഈ മനോഹര പുണ്യപ്രദേശത്തിൽ ഏറ്റവും സന്തോഷത്തോടെ വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.
ഭർതൃവാക്യം കേട്ട് ഉള്ളം കുളിർത്ത സീതാദേവിയുമായി ശ്രീരാമൻ ചിത്രകൂടത്തിൽനിന്ന് അടിവാരത്തിലേക്കിറങ്ങി. മന്ദാകിനി നദിയിലെ മനോഹരമായ മണൽത്തിട്ടകളെയും അവിടവിടെ വിടർന്നുനിൽക്കുന്ന താമരപ്പൂക്കളെയും നദിയിൽ വിഹരിക്കുന്ന അരയന്നം, സാരസം എന്നീ പക്ഷികളെയും രാമൻ മനോജ്ഞ വർണ്ണനകളിലൂടെ സീതയ്‌ക്കു കാട്ടിക്കൊടുത്തു. പലതരം മൃഗങ്ങൾ. സ്വച്ഛന്ദമിറങ്ങി വെള്ളം കുടിക്കുന്ന കടവുകളെയും മരത്താേലും മാന്തോലുമുടുത്ത് ജടാധാരികളായ മഹർഷിവര്യന്മാർ നദിയിലിറങ്ങി സ്നാനം ചെയ്യുന്ന പുണ്യസ്നാനഘട്ടങ്ങളെയും വർണ്ണനകളോടെ സീതയ്‌ക്കു പരിചയപ്പെടുത്തിക്കൊടുത്തു.
“പ്രിയേ, നഗരവാസത്തെക്കാൾ പ്രിയതരമായി എനിക്കു തോന്നുന്നത് ഈ കാനനവാസമാണ്. ചിത്രകൂടാചലം അയോധ്യാനഗരിയാണ്.
ഇവിടുത്തെ ശാന്തസ്വഭാവികളായ മൃഗങ്ങൾ പൗരന്മാരാണ്. ഈ മന്ദാകിനിനദി അയോധ്യയെ പ്രദക്ഷിണം ചെയ്തൊഴുകുന്ന സരയൂനദിയാണ്. എന്നെ അനുവർത്തിക്കാൻ എപ്പോഴും വെമ്പൽ കൊള്ളുന്ന ധർമ്മാത്മാവായ ലക്ഷ്മണനും എന്നെ അനുസരിക്കുക മാത്രം ജീവിതവ്രതമായി സ്വീകരിച്ച ഭവതിയും എനിക്ക് നൽകുന്ന ആനന്ദം അളവറ്റതാണ്. നിങ്ങളോടൊത്ത് മൂന്നുനേരവും സ്നാനം ചെയ്തും സ്വാദുള്ള കായ്കനികൾ ഭക്ഷിച്ചും സസുഖം കഴിയും എനിക്ക് നാടിനെയോ അയോധ്യയെയോ സ്വന്തമാക്കാനുള്ള മോഹമുദിക്കുന്നില്ല.
ഇങ്ങനെയെല്ലാം മനംനിറഞ്ഞ് അരുളിച്ചെയ്തുകൊണ്ട് സീതയൊന്നിച്ച് ശൈലപ്രാന്തത്തിൽ ചുറ്റിനടന്നു. സ്വാദിഷ്ഠങ്ങളായ കായ്കനികൾ പറിച്ചെടുത്ത് സീതയ്‌ക്കു നൽകുകയും ഓരോന്നിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഇരുവരും പർണ്ണശാലയിലേക്കു മടങ്ങി.
ഇരുപത്തിയേഴാം സർഗ്ഗത്തിൽ ഭരതന്റെ പടയെത്തുന്ന കാഴ്ച കണ്ട ലക്ഷ്മണകോപത്തെ വർണ്ണിക്കുന്നു.
ഭരദ്വാജാശ്രമത്തിൽനിന്നു പുറപ്പെട്ട ഭരതന്റെ സൈന്യങ്ങളുതിർത്ത ഘോഷവും ഭയാനകശബ്ദവും അപ്പോഴുണ്ടായ പൊടിപടലവും ആ വനത്തിലെ പക്ഷിമൃഗാദികളെ പരിഭ്രാന്തരാക്കി. അവ നാലു പാടും ഓടാൻ തുടങ്ങി. ആ ശബ്ദകോലാഹലങ്ങൾ കേട്ട് ശ്രീരാമൻ ലക്ഷ്മണനോടു ചോദിച്ചു.
“കുമാരാ, എന്താണൊരു ബഹളം? വന്യമൃഗങ്ങൾ ഭയപ്പെട്ടോടുന്നത് സിംഹത്തിന്റെ ആക്രമണം ഭയന്നാണോ? അതോ രാജാക്കന്മാരെങ്ങാനും വേട്ടയ്‌ക്കെത്തിയതാണോ? എന്താണ് സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചുനോക്കൂ. ജ്യേഷ്ഠന്റെ കല്പനകേട്ട് ലക്ഷ്മണൻ വലിയൊരു വൃക്ഷത്തിൽ പിടിച്ചുകയറി. ഉയരത്തിലെത്തിയിട്ട് ശ്രദ്ധയോടെ നാലുപാടും വീക്ഷിച്ചു. വടക്കേദിക്കിൽനിന്ന് ഉത്തമ കോപ്പുകളണിഞ്ഞ ഒരു സൈന്യം വരുന്നതും അത് ഭരതന്റെ സൈന്യമാണെന്ന തിരിച്ചറിവും ലക്ഷ്മണനെ കോപാകുലനാക്കി.ഓടി ജ്യേഷ്ഠ സമക്ഷമെത്തി വൃത്താന്തമറിയിച്ചു.
എന്നു മാത്രമല്ല സീതയെ ഗുഹയിലൊളിപ്പിക്കാനും ആയുധമെടുത്ത് യുദ്ധസന്നദ്ധനാകുവാനും ലക്ഷ്മണൻ പറയുന്നു. നാടുപേക്ഷിച്ച് കാടകംപുക്ക തങ്ങളെ നശിപ്പിക്കാനാണ് ഭരതന്റെ ഉദ്ദേശമെന്ന് ശുദ്ധാത്മാവായ ലക്ഷ്മണൻ കരുതുന്നു. കോപാക്രാന്തനായി ഭരതനെ ഭർത്സിക്കാനും മടിക്കുന്നില്ല. രാമനാകട്ടെ ശാന്തനായി എല്ലാം കേട്ട ശേഷം ഭരതൻ ധർമ്മാത്മാവാണെന്നും വരുന്നത് തങ്ങളെ കണ്ട് കൂട്ടിക്കൊണ്ടു പോകാമെന്ന പ്രതീക്ഷയിലായിരിക്കാമെന്നും പറയുന്നു. തന്റെ സഹോദരന് തന്നെ വധിക്കാനുള്ള മനസ്സുണ്ടാകില്ലെന്നു പറഞ്ഞ് ലക്ഷ്മണന സമാധാനിപ്പിക്കുന്നു. ലക്ഷ്മണന്റെ കോപമടങ്ങുന്നു.
ഭരതനാകട്ടെ സേനയെ ദൂരെ നിർത്തി രാമനെയന്വേഷിച്ച് കാടുകയറുന്നു. ദൂരെ പുക ഉയരുന്നതു കണ്ട് അവിടെയായിരിക്കും ജ്യേഷ്oനുണ്ടാകുക എന്നു കരുതി മുന്നോട്ടു വരുന്നു.ഇവിടെ ചില സന്ദർഭങ്ങിൽ നമ്മളും ലക്ഷ്മണനെപ്പൊലെ പെരുമാറാറില്ലേ? കാര്യമറിയാതെ പ്രതികരിച്ച് സ്വന്തം ആത്മശക്തി നശിപ്പിക്കുന്നത് ശരിയല്ല. രാമനെപ്പോലെ ചിന്തിച്ച് പ്രവർത്തിക്കുവാൻ ശീലിക്കണമെന്നു കൂടി രാമായണം പറയുന്നു.
12-)o നൂറ്റാണ്ടിലെ കമ്പ രാമായണത്തിനും എത്രയോ മുൻപ് തന്നെ കേരളം അടങ്ങുന്ന തമിഴകത്തു രാമായണവും രാമനും സുപരിചിത കഥകളായിരുന്നു. ബി സി ഒന്നാം നൂറ്റാണ്ടിനും എ ഡി രണ്ടാം നൂറ്റാണ്ടിനും ഇടയ്‌ക്കു രചിച്ച സംഘകാല കൃതിയായ അകനാനൂറിൽ 70 ആം കവിതയിൽ (നെയ്തൽ കവിതകളുടെ സമാഹാരത്തിൽ ) രാമനെ വ്യക്തമായി പരാമർശിക്കുന്നത് കാണാം.
നമ്മുടെ കൊച്ചു കേരളത്തിൽ രാമന് 22 ഇൽ പരം മഹാക്ഷേത്രങ്ങളുണ്ട്. രാമനെന്ന പേര് കേരളത്തിൽ സർവ്വസാധാരണമാണ്. ഒരു കാലത്തു കുഞ്ഞിരാമനും രാമൻ കുട്ടിയുമൊക്കെ യഥേഷ്ടം ഉണ്ടായിരുന്ന പേരുകളാണ് , ഒരു വിധം പഴയ വീടുകളിലെല്ലാം സന്ധ്യാനാമം “രാമ രാമ” ജപിക്കലാണ് , രാമന്തളിയും രാമനാട്ടുകരയും ഒക്കെ സ്ഥലപ്പേരുകൾ ആയി നമ്മുക്ക് ചുറ്റുമുണ്ട് , ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും രാമൻ ജനകീയ ദൈവം ആണ്. രാമകഥ ലോകത്തിലെല്ലായിടത്തുമുണ്ട്. ലോകമുള്ളിടത്തോളം കാലം രാമകഥയുമുണ്ടാകും.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/ .
Comments