മുംബൈ: ലൗ ജിഹാദിനെതിരായ നിയമ നിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇതിന്റെ ആദ്യപടിയായി മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ലൗ ജിഹാദിനെതിരായ നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന ഡിജിപിക്ക് നിർദ്ദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ് നിയമസഭയിൽ പറഞ്ഞു. പ്രണയം നടിച്ച് മത പരിവർത്തനം ചെയ്തതായി കണ്ടെത്തിയ കേസുകൾ കൈകാര്യം ചെയ്യാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊട്ടോക്കോൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൗ ജിഹാദിന്റെ ഇരകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഭരോസ സെൽ എന്ന പേരിൽ പ്രത്യേക സംവിധാനം രൂപീകരിച്ചതായും ഫഡ്‌നാവസ് കൂട്ടിച്ചേർത്തു. പ്രായപൂർത്തിയായ ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അതിനെ ഒരിക്കലും ലൗജിഹാദിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തില്ല. ഛത്രപതി സംഭാജി നഗറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മറ്റൊരു സമുദായത്തിൽപ്പെട്ട ആൾ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലേതിന് സമാനമായ മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്‌ട്രയിലും കൊണ്ടുവരണമെന്ന് ബിജെപി അംഗം പ്രവീൺ ദരേക്കർ നിയമസഭയിൽ ആവശ്യപ്പെട്ടു. അന്യമതത്തിൽ നിന്നുള്ള പുരുഷന്മാർ പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. സ്വന്തം മതവും വ്യക്തിത്വവും ഒളിപ്പിച്ച് ഹിന്ദു പെൺകുട്ടികളെ കബളിപ്പിക്കുകയാണ് ഇവർ.
ഇത്തരത്തിൽ നടക്കുന്ന വിവാഹം തന്നെ ഒരു പ്രഹസനമാണ്, പിന്നീട് അവർ പീഡിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതായും പ്രവീൺ ദാരേക്കർ നിയമസഭയിൽ പറഞ്ഞു.
Comments