പാലക്കാട്: അട്ടപ്പാടിയിൽ ഒറ്റയാൻ കാർ തകർത്തു. വയോധികരും കുട്ടികളുമടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്. പരപ്പൻതറയിൽ നിന്ന് ചിരക്കടവിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഇന്നലെ രാത്രി 7.30 യോടെയാണ് സംഭവം നടന്നത്.
ഒറ്റയാൻ കാർ മൂന്ന് തവണ കൊമ്പിൽ കോർത്ത് ഉയർത്തി. വണ്ടിയിലുള്ളവർ ബഹളം വച്ചതോടെ ആന തിരികെ പോകുകയായിരുന്നു. അട്ടപ്പാടി ആനക്കല്‍ സ്വദേശി ശിവകുമാറിന്റെ കുടുംബമാണ് മരണത്തെ മുഖാമുഖം കണ്ട് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. കാറിനുള്ളില്‍ നിന്നും ഉച്ചത്തിലുള്ള കൂട്ട നിലവിളി ഉണ്ടായതോടെ കാട്ടാന പുഴയിലേക്ക് ഇറങ്ങിപ്പോയി. ആന കാടുകയറി എന്ന് ഉറപ്പായ ശേഷമായിരുന്നു ഇവർകാറിൽ നിന്നും ഇറങ്ങിയത്.
കുടുംബം സഞ്ചരിച്ച കാര്‍ ചീരകടവ് റോഡിലൂടെ പോകുമ്പോൾ ഒറ്റയാന്‍ കാറിന് മുന്നിലേക്ക് പെട്ടെന്ന് വന്നു കയറുകയായിരുന്നു. കാറില്‍ ആന കുത്തിയതിന്റെ അനേകം പാടുകളുണ്ട്. ഈ പാതയില്‍ കാട്ടാനകളുടെ ആക്രമണം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വൈകിട്ട് ആറു മണിക്ക് ശേഷം ആള്‍ക്കാര്‍ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
Comments