“Myth” എന്ന ഇംഗ്ലീഷ് വാക്കിന് അർത്ഥം “പൊതുവായി വിശ്വസിക്കപ്പെടുന്ന തെറ്റായ ആശയം” എന്നാണ്.(അവലംബം:കേംബ്രിഡ്ജ് ഡിക്ഷണറി)
ഒരു കഥയിൽ തുടങ്ങാം..
അജ്മേറിൽ വിഗ്രഹാരാധനയെ വെറുത്തിരുന്ന ഒരു നാട്ടുപ്രമാണി ഉണ്ടായിരുന്നു, അയാളൊരിക്കൽ വിവേകനന്ദസ്വാമിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി.സൽക്കാരത്തിന് ശേഷമവർ സംവാദത്തിൽ ഏർപ്പെട്ടു..
“എനിക്ക് ഈ വിഗ്രഹാരാധനയുടെ യുക്തി മനസ്സിലാകുന്നില്ല, എത്ര മോശം ഏർപ്പാടാണത്? നാലും അഞ്ചും കൈകളും, മൃഗങ്ങളുടെയും മറ്റും തലകളുള്ളതുമായ കല്ലുകളെ ആരാധിക്കുന്ന മനുഷ്യരിലും അധപതിച്ചവർ വേറെയുണ്ടോ?”
ഇതുകേട്ട സ്വാമി അവിടെ ചുമരിൽ തൂക്കിയിരുന്ന ഒരു ചിത്രം കണ്ടു ചോദിച്ചു..
“ആരുടെ ചിത്രമാണിത്?”
“എന്റെ മുത്തച്ഛന്റെ ചിത്രമാണ്. അദ്ദേഹം കീർത്തിമാനായിരുന്നു, ഇവിടത്തെ ജനങ്ങൾക്ക് ഈ കുടുംബത്തോട് ഇന്നുമുള്ള സ്നേഹാദരങ്ങൾ പോലും അദ്ദേഹത്തിന്റെ സത്പ്രവർത്തികളുടെ അനന്തരഫലമാണ്.”
അയാൾ പറഞ്ഞു.
അതുകേട്ട് അടുത്തുനിന്ന അവിടത്തെ ഒരു ജോലിക്കാരനെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് സ്വാമി പറഞ്ഞു..
“ഈ ചിത്രം താഴെ വലിച്ചിട്ട് ചവിട്ടിയരച്ചു നശിപ്പിച്ചു കളയ്!”
ഇത് കേട്ട പ്രമാണി സ്തബ്ധനായി! അടുത്ത നിമിഷം ആ ഞെട്ടൽ ദേഷ്യമായി മാറിയ അയാൾ വിവേകാനന്ദനെ നോക്കി അലറി..
“എന്ത് മര്യാദകേടാണ് സ്വാമീ നിങ്ങളീ പറയുന്നത്!? ഞാൻ അഭിമാനത്തോടെ കാണുന്ന എന്റെ മുൻതലമുറയുടെ ചിത്രമാണിത്. അതിനെയാണ് താങ്കൾ..!”
നേർത്ത ചിരിയോടെ സ്വാമി പറഞ്ഞു,
“നിങ്ങളുടെ മുത്തച്ഛനെയല്ല, ചായം കൊണ്ട് നിർമിച്ച അദ്ദേഹത്തിന്റെ ഒരു ചിത്രത്തെയാണ് ഞാൻ നശിപ്പിക്കാൻ പറഞ്ഞത്. എന്നിട്ടും നിങ്ങൾക്കത് നൊന്തു, ദേഷ്യമുളവാക്കി..
നോക്ക്, ഇത് തന്നെയാണ് ഓരോ ഹൈന്ദവനും അവനാരാധിക്കുന്ന വിഗ്രഹങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന വൈകാരികത. ഗീതയിൽ പരമാത്മാവെന്നും പാതഞ്ജല യോഗത്തിൽ പരമപുരുഷനെന്നുമൊക്കെ വിളിക്കപ്പെടുന്ന അമേയമായ അവബോധത്തെ പ്രാപിക്കാൻ ഓരോ വ്യക്തിയും സ്വീകരിക്കുന്ന മാർഗങ്ങൾ പലതാണ്. അതിലേറ്റവും മുന്നിട്ട് നിൽക്കുന്നത്, സാർവലൗകിക സ്വഭാവമുള്ളത്, പണ്ഡിതനും പാമരനും ഒരുപോലെ വഴങ്ങുന്നതാണ് തന്റെ ഇഷ്ടദേവതയുടെ ബിംബത്തെ ആരാധിക്കുന്നത്. ഒരു വിഗ്രഹം കാണുമ്പോൾ ഒരു ഹിന്ദുവും കല്ലും ലോഹവുമല്ല കാണുന്നത്, മറിച്ച് ,അവന്റെ പരമോന്നതമായ ആദർശങ്ങളുടെ പ്രതീകമാണ്, അവന്റെ മുക്തിമാർഗമാണ്. ഈ ബിംബത്തെ ധ്യാനിക്കുമ്പോൾ അവന്റെ മനസ്സ് ശാന്തമാകുന്നു, ചിന്തകൾ കൂർത്തതാകുന്നു, ഇപ്രകാരം വിപര്യായങ്ങളും പ്രമാണങ്ങളും വികൽപവും നിദ്രയും സ്മൃതികളും നിയന്ത്രിതമായ മനസ്സിന് മാത്രമേ ആത്മജ്ഞാനം ലഭിക്കുന്നുള്ളൂ.
എന്തിനേറെ, നമ്മുടെ ഗുരുവായ പരമഹംസർ പോലും ജ്ഞാനം സിദ്ധിച്ചത് വിഗ്രഹാരാധനയിലൂടെയാണ്. അദ്ദേഹത്തെ പോലെ ഒരാൾക്ക് മുന്നിൽ ഈ ലോകം തന്നെ അടിയറവ് പറയുമെന്ന് നമുക്ക് ബോധ്യമുള്ളതാണ്.അതുകൊണ്ട് തന്നെ,വിഗ്രഹാരാധന കുറഞ്ഞതെന്ന് അങ്ങ് ധരിക്കാതിരിക്കുക!”
കഥയവിടെ നിൽക്കട്ടെ, ഇനി കാര്യത്തിലേക്ക് വരാം..
ഹൈന്ദവ ബിംബാരാധാനയിലെ പ്രഥമ മൂർത്തികളിൽ ഒന്നാണ് ഗണപതി. മഹാരുദ്രന്റെ ഭൂതഗണങ്ങളുടെ അധിപനായും അംബികയുടെ സ്നേഹപാത്രമായുമൊക്കെ വർണ്ണിക്കപ്പെടുന്ന ഗണേശൻ, ഇന്ന് കാണുന്ന ദന്തീമുഖത്തോടും ചതുർഹസ്തത്തോടും ആരാധിക്കപ്പെടാൻ തുടങ്ങിയിട്ട് കുറഞ്ഞത് 2000 സംവത്സരങ്ങൾ എങ്കിലുമായിട്ടുണ്ടാകും. AD 1-ാം നൂറ്റാണ്ടിൽ നിന്നുമുള്ള വിഗ്രഹങ്ങളും കൊത്തുരൂപങ്ങളും ഗജാനനായ ഗണപതിയെ വരച്ചിടുന്നു. അമരസിംഹന്റെ അമരകോശത്തിൽ ലമ്പോദരനായും വിനായകനായും ഏകദന്തനായും ഗണപതിയെ വർണ്ണിക്കുന്നു. ഗുപ്ത രാജാക്കന്മാരുടെ കാലഘട്ടത്തെ പ്രഥമ ദേവതകളിൽ ഒന്ന് ഗണപതിയാണ്.
ഇനി ഗണേശ ചതുർത്ഥിയുടെ കാര്യമെടുത്താൽ, ഗോവയിലെ പോർത്തുഗീസ് അധിനിവേശത്തിന് വളരെ മുൻപ്, കദമ്പ രാജവംശത്തിന്റെയും കാലഘട്ടത്തിന് മുൻപ്, അതായത് ഏകദേശം AD 9-ാം നൂറ്റാണ്ട് മുതൽക്കോ അതിനു മുൻപോതന്നെ ‘ചവധ്’ എന്ന ആഘോഷമായി കൊണ്ടാടിയിരുന്നു. പിന്നീട് പേഷ്വകളുടെ കുലദൈവമായ ഗണേശനെ മറാത്ത സാമ്രാജ്യകാലത്ത്, അതായത് 1600 കളിൽ, മഹാരാഷ്‌ട്രയിലെ പൊതു ആഘോഷമായി മാറ്റിയത് ശിവജി മഹാരാജിന്റെ നേതൃത്വത്തിലാണ്.
മംഗളകർമ്മങ്ങൾ ആരംഭിക്കുന്നതിന് മുൻപ് വിഘ്നരാജനായ ഗണപതിയെ ആരാധിക്കുന്നത് ഹൈന്ദവസമൂഹം പണ്ടുമുതൽക്കേ ഉത്തമമായി കരുതിപ്പോന്നു. അതിനാൽതന്നെ അധ:സ്ഥിതനന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ആരാധിക്കുന്ന ദേവനായിമാറി ഗണപതി..
ഈയൊരു കാരണം കൊണ്ടുതന്നെയാണ് നൂറ്റാണ്ടുകൾക്കിപ്പുറം ബ്രിട്ടനെതിരെയുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് പോലും ഗണപതിയെന്ന ബിംബത്തെ മുൻനിർത്തി ബാല ഗംഗാധര തിലകനെ പോലുള്ളവർ ജനങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിച്ചത്. ഭൗസാഹെബ് ജാവലെ യുടെയും ലോകമാന്യ തിലകിന്റെയും പ്രയത്നത്തിന്റെ ഫലമായി അങ്ങിനെ മഹാരാഷ്‌ട്രയിൽ നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 1892- ൽ ഒരു സാർവജനിക ഗണേശ ചതുർഥി സംഘടിപ്പിച്ചു. ഇവർ സംഘടിപ്പിച്ച ഗണേശോത്സവങ്ങളിൽ ലക്ഷോപലക്ഷം സാധാരണക്കാർ അണിനിരന്നു. പരമദരിദ്രരായ ഹൈന്ദവർ പോലും അതിൽ അത്യുത്സാഹത്തോടെ പങ്കെടുത്തിരുന്നു, എന്തെന്നാൽ ഗണേശൻ “എല്ലാവരുടെയും ദൈവ” മായിരുന്നു. 1893- ൽ ബോംബയിൽ സംഭവിച്ച ഹിന്ദു-മുസ്ലിം കലാപത്തിൽ സംഘടിതമല്ലാത്ത ഹൈന്ദവരോടുള്ള ബ്രിട്ടീഷ് രാജിന്റെ അവജ്ഞയും വിവേചനവും കണ്ടപ്പോൾ, ഹൈന്ദവരുടെ ഏകോപനം വളരെ അനിവാര്യമാണെന്ന് മനസ്സിലാക്കിയ തിലകൻ പിന്നീടുള്ള വർഷങ്ങളിൽ ഗണേശ ചതുർത്ഥി കൂടുതൽ ഗാംഭീര്യത്തോടെ നടത്തി.
പിന്നീടങ്ങോട്ട് മഹാരാഷ്‌ട്രയിലെ ഗണേശ ചതുർത്ഥി രാജ്യമൊട്ടാകെ നടമാടുന്ന സ്വാതന്ത്ര സമരത്തിന്റെ ഒരു ഉപകരണം തന്നെയായി മാറി. അതിനുദാഹരണമാണ് 1946 -ൽ നേതാജി സുഭാഷ് ചന്ദ്രബോസിന് ലഭിച്ച ജനപിന്തുണയുടെ സൂചികയെന്നോണം മഹാരാഷ്‌ട്രയിൽ ആ വർഷത്തെ ഗണേശ ചതുർത്ഥിക്ക് നിർമ്മിച്ച കൂറ്റൻ ഗണേശ പ്രതിമകളിൽ ഒന്നിന് നേതാജിയുടെ രൂപസാമ്യം ജനങ്ങൾ നൽകിയത്.
സ്വാമി വിവേകാനന്ദൻ ഒരിക്കൽ നിരീക്ഷിച്ചതുപോലെ, ഭാരതത്തിൽ ധർമ സംസ്കൃതി അന്തർലീനമായിട്ടുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടുതന്നെ, പണ്ട് മറ്റുള്ള പ്രദേശങ്ങളിൽ മതാന്ധത കൊടികുത്തിവാണിരുന്നപ്പോഴും ഇവിടെ സംവാദത്തിനു സാധ്യതയുണ്ടായിരുന്നു, നിരവധി ഭക്ത്യേതര സമ്പ്രദായങ്ങൾ ഇവിടെ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ സെമിറ്റിക് മതങ്ങളാകട്ടെ തങ്ങളുടേത് മാത്രമാണ് ശരിയെന്നും, മറ്റുള്ളത് നിന്ദ്യമാണെന്നും വിശ്വസിക്കുന്നു. അതിൽപരം അധർമം മറ്റൊന്നുമില്ല.
ഗണപതി ഒരു പ്രതീകമാണ്, ഓരോ ഹൈന്ദവന്റെയും മംഗളാരംഭത്തിന്റെ, ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ, ശൈവ-വൈഷ്ണവ-ശാക്തെയ തത്വങ്ങളുടെ സമന്വയത്തിന്റെ, കേവലരായ മനുഷ്യരുടെ ആരാധനയുടെ, നൂറ്റാണ്ടുകൾ അധിനിവേശത്തെ ചെറുത്തുനിന്നൊരു സംസ്കാരത്തിന്റെ ‘നേരായ മംഗളരൂപം’. അല്ലാതെ ‘മിത്ത്’ എന്ന ദുർലാക്കൊടെയുള്ള പ്രയോഗം കൊണ്ട് ഇകഴ്‌ത്തിക്കെട്ടേണ്ട ഒന്നല്ല, പ്രത്യേകിച്ച് ഒരു സെമിതിക മതവാദിക്ക് അതിനുള്ള അർഹത തീരെയില്ല.
സഹിഷ്ണുത കൈമുതലായുള്ള ഈ ധർമസംസ്കൃതിയുടെ പരിണിതഫലമാണ് 1947-ൽ ഈ ഭൂമിക വെട്ടിമുറിച്ച് എടുത്തിട്ടും അന്യമതസ്ഥരോട് വേർതിരിവ് കാണിക്കാത്ത ഇവിടത്തുകാർ. പക്ഷേ, അത് മുതലെടുത്ത് ഭരണവർഗത്തിൽ കയറിപ്പറ്റി ഔദാര്യം കൊടുത്ത അതേ സംസ്കൃതിയുടെ പ്രതീകങ്ങളെ നോക്കിത്തന്നെ കൊഞ്ഞനം കുത്തുന്ന സെമിതിക മതോൽപ്പന്നത്തെ കാണുമ്പോൾ, ഒരിക്കൽ തന്റെ ധർമ്മത്തെ നിർത്താതെ അവഹേളിച്ച ഒരു പാതിരിയുടെ കഴുത്തിന് പിടിച്ച് കടലിലെറിയാൻ തുനിഞ്ഞ വീണ്ടും വിവേകാനന്ദനാണ് മനസ്സിൽ മറുപടിയെന്നോണം ഓടിയെത്തുന്നത്.
‘കരുത്ത് ജീവിതവും ബലഹീനത മരണവു’മാണെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ.
അഹിംസ ന്യായത്തിനോടും ധർമ്മത്തോടും മാത്രമായിരിക്കണം , അധർമ്മത്തോട് ഹിംസയാണ് ഭൂഷണം.
ഹരിപ്രസാദ് .എച്ച്.
ആലപ്പുഴയിൽ ഹരിപ്പാട് സ്വദേശം. സി.എ. വിദ്യാർത്ഥിയാണ്, ചരിത്ര, സാമ്പത്തികം, സാമൂഹിക മേഖലകളിൽ ഗവേഷണോത്സുകനാണ്.
Phone :70128 86081
Comments