നിയാമെ: ഫ്രാൻസുമായുളള സൈനിക ഉടമ്പടി അവസാനിപ്പിക്കുന്നതായി നൈജറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാള ഭരണകൂടം. കഴിഞ്ഞ ദിവസം രാത്രി ടെലിവിഷൻ മുഖേനയാണ് ഇക്കാര്യം ഇവർ പ്രഖ്യാപിച്ചത്. പ്രസിഡന്റ് മുഹമ്മദ് ബസൂം സർക്കാരുമായി സഖ്യത്തിലായിരുന്ന ഫ്രാൻസിന്റെ പ്രധാന നയതന്ത്രപ്രതിനിധികളെ പട്ടാള ഭരണകൂടം പുറത്താക്കി. വിദേശസൈന്യത്തെയും ചാരന്മാരെയും കരുതിയിരിക്കണമെന്ന് നൈജർ ജനതയ്‌ക്ക് മുന്നറിയിപ്പും നൽകി. ഇതോടെ രാഷ്‌ട്രീയ അനിശ്ചിതത്വം പരിഹരിക്കാനുള്ള അയൽരാജ്യങ്ങളുടെ ശ്രമം സ്തംഭിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇകോവാസ് ബസൂം സർക്കാരിനെ തിരികെ അധികാരത്തിലേറ്റാൻ നൽകിയ ഏഴുദിവസത്തെ സമയ പരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പട്ടാളത്തിന്റെ പുതിയ നീക്കം. ഇകോവാസിന്റെ പ്രതിനിധികൾ തലസ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും നിയാമിലേക്ക് പോകാനോ പട്ടാള ഭരണ മേധാവി അബ്ദുൾ റഹ്‌മാനിയെ കാണാനോ സാധിച്ചിട്ടില്ല.
പ്രസിഡന്റ് ബസൂം പട്ടാള ഭരണകൂടം തന്നെ ബന്ദിയാക്കിയിരിക്കുകയാണെന്നും നിലവിൽ ഔദ്യോഗിക വസതിയിൽ പട്ടാളത്തിന്റെ തടങ്കലിലാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരവാദം അവസാനിപ്പിക്കുന്നതിനായുളള പാശ്ചാത്യരാജ്യങ്ങളുടെ പ്രധാനസഖ്യകക്ഷിയാണ് നൈജർ. പട്ടാള ഭരണകൂടത്തിന്റെ പുതിയതീരുമാനം നൈജറിൽ സൈനികത്താവളമുള്ള യു.എസിനെയും പ്രതിസന്ധിയിലാക്കി. ഫ്രാൻസിന്റെ 1800-ഉം യു.എസിന്റെ 1100 സൈനികരുമാണ് ഇവിടെയുള്ളത്.
Comments