വാഷിംഗ്ടൺ: സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദം അകറ്റുന്നതിനായുള്ള ആദ്യ ഗുളികയ്‌ക്ക് അംഗീകാരം നൽകി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. സുറനോലോൺ എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 14 ദിവസത്തേയ്‌ക്ക് 50 ഗ്രാം വീതമാണ് ഗുളിക കഴിക്കേണ്ടത്. ഇതിനൊപ്പം തന്നെ കൊഴുപ്പുള്ള ഭക്ഷണപദാർത്ഥങ്ങളും കഴിക്കേണ്ടതുണ്ട്. ഗുളിക കഴിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വിഷാദം കുറഞ്ഞുതുടങ്ങുമെന്നാണ്് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.
പ്രസവത്തിന് ശേഷമുള്ള വിഷാദം വളരെയധികം ഗുരുതരമാണ്. ഇത് ജീവൻ വരെ അപകടത്തിലാക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ്. ഈ സമയത്ത് സ്ത്രീകൾക്ക് സങ്കടം, കുറ്റബോധം, സ്വയം മതിപ്പില്ലായ്മ എന്നിങ്ങനെ നിരവധി തോന്നലുകൾ ഉണ്ടാകുന്നു. സ്വന്തം കുഞ്ഞിനെ വരെ ഉപദ്രവിക്കുന്ന സാഹചര്യങ്ങൾ വരെ ഉണ്ടാകാറുണ്ട്. എഫ്ഡിഎയുടെ സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ സൈക്യാട്രി വിഭാഗത്തിന്റെ ഡയറക്ടർ ടിഫാനി ആർ ഫാർച്ചിയോൺ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കി. വിഷാദം അനുഭവിക്കുന്ന സ്ത്രീകളിൽ ജീവന് ഭീഷണി വരുത്തുന്ന തരത്തിലുള്ള വികാരങ്ങളെ വരെയും നിയന്ത്രിക്കാൻ സാധിക്കുന്ന മരുന്നായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസവശേഷം നാലാഴ്ചയ്‌ക്കുള്ളിൽ വിഷാദം അനുഭവിച്ച സ്ത്രീകളിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. രണ്ട് ഭാഗങ്ങളായാണ് ഇവർ പരീക്ഷണങ്ങളിൽ പങ്കാളിയായത്. ആദ്യ ഘട്ടത്തിൽ രോഗികൾക്ക് രണ്ടാഴ്ചത്തേക്ക് 50 ഗ്രാം വീതവും രണ്ടാം ഘട്ടത്തിൽ 40 ഗ്രാം വീതവും മരുന്ന് നൽകി. രണ്ട് പഠനങ്ങളിലെയും രോഗികളെ 14 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം നാല് ആഴ്ചയോളം വീണ്ടും നിരീക്ഷണ വിധേയമാക്കി. 15-ാം ദിവസം വിഷാദ ലക്ഷണങ്ങളിൽ മാറ്റം വരുന്നതായി കണ്ടെത്തുകയായിരുന്നു.
പ്രസവശേഷം സ്ത്രീകളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒന്നാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ മുതൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.
Comments