എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക് ആലത്തെ കുറിച്ച് അന്വേഷിക്കാനായി പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഡൽഹിയിലും ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബീഹാറിലെ ആരാര്യ ജില്ലയിലാണ് അസ്ഫാക്കിന്റെ കുടുംബം കഴിയുന്നത്. ഇവിടെയെത്തിയാകും പോലീസ് തുടരന്വേഷണങ്ങൾ നടത്തുക. സംഘം ഗാസിപൂരിലെ കേസിനൊപ്പം കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതി ഏർപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. നേരത്തെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധനയുമാണ് അന്വേഷണ സംഘം നടത്തുക.
2018-ൽ ഡൽഹിയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്‌സോ കേസ് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസ്ഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ കേരളത്തിലെത്തിയതെന്നാണ് നിഗമനം. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാൾ പ്രതിയാണ്. മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് മദ്യപിക്കുന്നതാണ് ഇയാളുടെ രീതി.
Comments