സീതാന്വേഷണത്തിനിടയിൽ മതംഗാശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാർ അവിടെ നിന്നും പമ്പയുടെ സമീപത്തുള്ള ശബരിയുടെ ആശ്രമത്തിലെത്തിച്ചേരുന്നു. പമ്പയുടെ വർണ്ണനയും കവി നടത്തുന്നുണ്ട്. ഇന്നത്തെ കേരളത്തിലെ പമ്പ തന്നെയായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. താപസികളായ സ്ത്രീകളെ പറ്റി ഇതിഹാസങ്ങളിലും പുരാണങ്ങളിലും പൊതുവേ പരാമർശം കുറവാണ്. എന്നാൽ മതംഗ മുനിയെ പരിചരിച്ച് കഴിഞ്ഞിരുന്ന ശബരിയെ, ത്രികാലജ്ഞാനിയായ മുനി, രാമലക്ഷ്മണന്മാരെ കാണാനിടയാകുമെന്ന്, അനുഗ്രഹിച്ചിരുന്നുവത്രേ. ശബരി നല്കുന്ന ദിവ്യ ഫലങ്ങൾ അതിഥികളായെത്തിയ കുമാരന്മാർ ഭക്ഷിച്ചു. ശേഷം ശബരി യോഗാഗ്നിയിൽ ശരീരം ദഹിപ്പിച്ചതായി മൂല രാമായണത്തിൽ പറയുമ്പോൾ എഴുത്തച്ഛൻ പറയുന്നത് അഗ്നിപ്രവേശം ചെയ്തുവെന്നാണ്. എന്തായാലും അന്നത്തെക്കാലത്ത് യോഗികൾ സ്വയം ശരീരം വെടിയാൻ പ്രാപ്തരായിരായിരുന്നു എന്നതും, അതിന് സ്ത്രീ പുരുഷ വ്യത്യാസമുണ്ടായിരുന്നില്ലെന്നും താപസൻ കൂടിയായ ആദികവി സമർത്ഥിക്കുകയാണ്.
പമ്പാതീരത്തു കൂടി യാത്ര ചെയ്യുന്ന രാമലക്ഷ്ണന്മാർ സുഗ്രീവ ഹനുന്മാരെ കണ്ടുമുട്ടുന്നതും മറ്റും വർണ്ണിക്കുന്ന കിഷ്ക്കിന്ധാകാണ്ഡത്തിന്റെ തുടക്കമാണ് പിന്നെ കാണുന്നത്. ബാലി എന്ന സഹാേദരനെപ്പേടിച്ച് ഋശ്യമൂകാചലത്തിൽ കഴിയുന്ന സുഗ്രീവൻ ആയുധധാരികളായ കുമാരന്മാരെക്കണ്ട് ബാലിയുടെ അനുചരന്മാരാണോ എന്നു സംശയിക്കുന്നു. തന്റെ സഹചരനായ ഹനുമാനെ അന്വേഷണത്തിനായി അയയ്‌ക്കുന്നു. പിന്നീട് ശ്രീരാമദാസനും ഭക്ത്തോത്തംസവുമായി മാറുന്ന ഹനുമാൻ ശ്രീരാമനെ കാണാനെത്തുന്നത് താപസ വേഷത്തിലാണ്. (രാക്ഷസന്മാർക്ക് മാത്രമല്ല വാനരന്മാർക്കും അന്ന് ഇഷ്ടം പോലെ വേഷം മാറാനും രൂപം മാറാനുമുള്ള വിദ്യ വശമുണ്ടായിരുന്നുവെന്ന് സാരം. അണിമ, മഹിമ, ഗരിമ, ലഘിമ തുടങ്ങിയ അഷ്ടസിദ്ധികളും ഹനുമാന് വശഗതമായിരുന്നുവെന്ന് ലങ്കാതരണ സമയത്ത് സുരസയുമായി സന്ധിക്കുന്ന കഥാസന്ദർഭത്തിൽ വ്യക്തമാകുന്നുണ്ട്. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന വാനരന്മാർ കേവലം കുരങ്ങന്മാരല്ലെന്ന് തുടർന്നു വരുന്ന സന്ദർഭങ്ങളിൽ കാണാനാകും.)
രാമസവിധത്തിലെത്തി തൊഴുതു വണങ്ങി നില്ക്കുന്ന ഹനുമാന്റെ പണ്ഡിതോചിതമായ വാക്കുകൾ കേട്ട് രാമൻ അത്ഭുതസ്തബ്ദനാകുന്നു. എഴുത്തച്ഛന്റെ രാമായണത്തിലും ഈ സമാഗമത്തിന്റെ വാങ്മയ ചിത്രം മൂലത്തിലേതു പോലെ കൊടുത്തിരിക്കുന്നു.
“പശ്യ സഖേ! വടു രൂപിണം ലക്ഷ്മണ!
നിശ്ശേഷ ശബ്ദശാസ്ത്രമനേന ശ്രുതം
ഇല്ലാെരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം.”
എന്നാണ്.
മൂല രാമായണത്തിലെ രാമൻ ഹനുമാനെപ്പറ്റി പറയുന്നത് ഋക്, യജുസ്, സാമം എന്നീ വേദങ്ങൾ ശരിയായി അഭ്യസിച്ചിട്ടുള്ളവനു മാത്രമേ ഇത്രയും ഭംഗിയായി സംസാരിക്കുവാൻ കഴിയുകയുള്ളു എന്നാണ്. ഇത്രയും സംസാരിച്ചിട്ടും ഒരൊറ്റ അപശബ്ദം പോലും ഇവന്റെ നാവിൽ നിന്നുയരാത്തത് ഈ സചിൻ വ്യാകരണ ശാസ്ത്രം നന്നായി അഭ്യസിച്ചു എന്നതിന്റെ തെളിവാണ്. ഗുരുവും ലഘുവുമായ അക്ഷരങ്ങൾ വ്യക്തമായും സ്പഷ്ടമായും നല്ല ഭാഷയിൽ കണ്ഠത്തിൽ നിന്നും പുറപ്പെടുന്നത് ശ്രദ്ധിച്ചില്ലേ?എന്നാണ് ലക്ഷ്മണനോട് പറയുന്നത്.
ഇവിടം മുതലാണ് ഹനുമാൻ എന്ന അതിമാനുഷൻ ജനിക്കുന്നതും ജീവിക്കുന്നതും. കേവലം ഒരു മിത്തെന്നതിനപ്പുറം 21-)o നൂറ്റാണ്ടിൽപ്പോലും ഒരു സിനിമയെടുക്കുമ്പോൾ ഹനുമാനു വേണ്ടി തീയറ്ററിൽ ഒരു സീറ്റ് ഒഴിച്ചിടും വിധം ഓരോ ഭാരതീയന്റെയും ഉള്ളിൽ ചിരഞ്ജീവിയായ ഹനുമാൻ കുടിയേറിയെങ്കിൽ അതിൽ അത്ഭുതം തോന്നേണ്ട കാര്യമില്ല.
ഹനുമാന്റെ ശ്രുതം – വേണുന്നത് വേണ്ടപ്പോൾ തോന്നുന്ന – അത്ഭുതകരമായ കഴിവിന് നിരവധി ഉദാഹരണങ്ങൾ പിന്നീട് കാണാനാകും. ഇവർ വനസ്ഥലികളിൽ കഴിഞ്ഞിരുന്ന വാനര രൂപത്തിലുള്ള ഒരു ജനതതിയായിരിക്കാം. രാമലക്ഷ്ണന്മാരെ ഇരു തോളിലുമെടുത്ത് സുഗ്രീവ സന്നിധിയിലെത്തിക്കുക വഴി ഹനുമാന്റെ കായബലത്തിനും കവി കയ്യൊപ്പ് ചാർത്തുന്നു.
അഗ്നിയെ ജ്വലിപ്പിച്ച് പരസ്പരം സഖ്യം ചെയ്യിക്കുക വഴി അഗ്നിക്ക് അന്നും ഇന്നും നമ്മുടെ പൗരാണികർ നല്കിയ പ്രാധാന്യവും മനസ്സിലാക്കാം.
പൈൻ മരത്തിന്റെ ഇലകളോടു കൂടിയ കമ്പ് പൊട്ടിച്ചിട്ട് ഹനുമാൻ രാമനും സുഗ്രീവനും ഇരിപ്പിടമൊരുക്കുന്നതായി മൂല രാമായണം പറയുമ്പോൾ തന്മയത്വത്തോടെ എഴുത്തച്ഛൻ ഈ രംഗം അവതരിപ്പിക്കുന്ന വരികൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.
ആ വരികൾ ചുവടെ കൊടുക്കുന്നു.
“പ്രീതനായ സുഗ്രീവനുമന്നേര-
മാദരപൂർവ്വമുത്ഥായ സസംഭ്രമം
വിഷ്ടപനാഥനിരുന്നരുളീടുവാൻ
വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ
പൊട്ടിച്ചവനിയിലിട്ടാ, നതു നേര-
മിഷ്ടനാം മാരുതി ലക്ഷ്മണനുമൊടി –
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാൻ”
ഇങ്ങനെയിരുന്ന് പരസ്പരം സഹായിക്കാമെന്ന് സഖ്യം ചെയ്ത ശേഷം ബാലിയുമായുണ്ടായ പിണക്കത്തിന്റെ കാരണങ്ങളും മറ്റും സുഗ്രീവൻ വിശദീകരിക്കുന്നു. തന്റെ പത്നിയും സഹോദരനാൽ അപഹരിക്കപ്പെട്ടതിനാൽ തുല്യ ദു:ഖിതനാണെന്നും പറയുന്നു. തനിക്കു സീതാദേവിയിൽ നിന്നും ലഭിച്ച ആഭരണങ്ങൾ സുഗ്രീവൻ രാമലക്ഷ്മണന്മാരെ കാണിക്കുകയും രാമനത് തിരിച്ചറിയുകയും സീതയെ ഓർത്ത് വിലപിക്കുകയും ചെയ്യുന്നു. എന്നാൽ ലക്ഷ്മണന് അതിലെ തോൾ വളകളും കർണ്ണാഭരണങ്ങളും തിരിച്ചറിയാനാകുന്നില്ല. എന്നാൽ നിത്യേന താൻ ജ്യേഷ്o പത്നിയെ നമസ്ക്കരിക്കുമ്പോൾ കാണുന്ന ദേവിയുടെ കാൽച്ചിലങ്കൾ മാത്രമാണ് തിരിച്ചറിയാനാകുന്നത്.
ഈ കഥാസന്ദർഭങ്ങളിലൂടെ സഹോദരന്റെ പത്നിയെ എങ്ങനെയാണ് ലക്ഷ്മണൻ കണ്ടിരുന്നതെന്ന, അല്ലെങ്കിൽ ഓരോരുത്തരും കാണേണ്ടതെന്ന, സന്ദേശം കൂടിയാണ് ആദികവി നൽകുന്നത്. (സുഗ്രീവൻ്റ ഭാര്യയെ സഹോദരൻ അപഹരിച്ച സംഭവം ഇതോടൊപ്പം അവതരിപ്പിക്കുക വഴി സാംസ്ക്കാരിക ലോപവും അതിന്റെ അനന്തര ഫലങ്ങളും നാം കാണുന്നുണ്ട്.) ഈ കലിയുഗത്തിൽ മനുഷ്യബന്ധങ്ങളെപ്പറ്റി ഓരോ ഭവനത്തിലും പാലിക്കേണ്ട പ്രസക്തമായ ഒരു കാര്യം പറയുന്ന കിഷ്കിന്ധാകാണ്ഡം നാലാം സർഗ്ഗത്തിന്റെ പ്രസക്തി ഇനി പറയേണ്ടല്ലോ.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments