ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിലടച്ച മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് തെഹ്രീകെ -ഇ-ഇൻസാഫ് വൈസ് ചെയർമാൻ ഷാ മെഹമൂദ് ഖുറേഷി. ജയിൽ അധികൃതർ ഭക്ഷണം പോലും നൽകുന്നില്ലെന്നും ഖുറേഷി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആരോപിച്ചത്.
‘ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഐജി ഉത്തരവ് പുറത്തിറക്കിയ ഉടൻ തന്നെ ലാഹോർ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇമ്രാൻ ഖാനെ അദെയ്‌ല ജയിലിലേക്ക് മാറ്റാനായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ എത്തിച്ചത് അറ്റോക്ക് ജയിലിലേക്കായിരുന്നു. ഇമ്രാൻ ഖാൻ ഒരുപാട് പ്രശ്‌നങ്ങളാണ് ജയിലിനുള്ളിൽ നേരിടുന്നത്. ഭക്ഷണം പോലും ജയിൽ അധികാരികൾ നിഷേധിക്കുന്നു. മുൻ പ്രധാനമന്ത്രിയെ സി ക്ലാസ് ജയിൽ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ അഭിഭാഷകർക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ല. ഒരു തടവുകാരനുള്ള അടിസ്ഥാന അവകാശങ്ങൾ പോലും ഭരണകൂടം ഇമ്രാൻ ഖാന് നിഷേധിക്കുകയാണ്. മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോകാൻ പോലും ജയിൽ അധികാരികൾ കൂട്ടാക്കിയില്ല. ഖാന്റെ ജീവൻ അപകടത്തിലാണെന്നും അതിനാൽ കോടതി ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് അഞ്ചിനാണ് തോഷഖാന കേസിൽ മുൻ പാക് പ്രധാനമന്ത്രിയും തെഹ്രീകെ-ഇ-ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. 2018-2022 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരിക്കെ അധികാരം പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇമ്രാനെതിരായുള്ള കുറ്റം. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ മറിച്ചുവിറ്റുവെന്നതാണ് കേസ്. ഏകദേശം 140 മില്യൺ രൂപ വിലമതിയ്‌ക്കുന്ന സമ്മാനങ്ങളാണ് ഇമ്രാൻ ഖാൻ മറിച്ചുവിറ്റതെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments