സുഗ്രീവൻ എന്ന വാനരൻ രാമലക്ഷ്മണന്മാരുമായി സന്ധി ചെയ്ത ശേഷം തന്റെ സഹോദരനും എന്നാൽ ശത്രുവുമായ ബാലിയെ യുദ്ധത്തിനു വിളിക്കുന്നു. മല്ലയുദ്ധത്തിൽ സുഗ്രീവന് ക്ഷീണമുണ്ടായതു കണ്ട രാമൻ മറഞ്ഞു നിന്ന് തന്റെ കോദണ്ഡമെന്ന വില്ലുകുലച്ച് അമ്പു തൊടുത്ത് ബാലിയെ നിഗ്രഹിക്കുന്നു. മാറിൽ അമ്പേറ്റു വീണ ബാലിയുടെ മുമ്പിലെത്തിയ രാമലക്ഷ്മണന്മാരുടെ മുഖത്തു നോക്കി ബാലി ധർമ്മത്തെപ്പറ്റി ചോദിക്കുന്ന ചോദ്യങ്ങളും അതിന് രാമൻ നല്കുന്ന ഉത്തരവും ഇന്നും പ്രസക്തമാണ്. തന്നെ സമീപിച്ചിരുന്നെങ്കിൽ സീതയെ യാതൊരു പ്രയാസവും കൂടാതെ തിരികെക്കൊണ്ടു തരുവാൻ സാധിക്കുമായിരുന്നെന്നും ബാലി പറയുന്നു.
രാമൻ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത് ബാലിവധത്തിന്റെ പേരിലായതിനാലും രാമന്റെ വിശദീകരണം ഇവിടെ പ്രസക്തമായതിനാലും അതാെന്ന് നോക്കാം.
“ഇക്ഷാകുവംശരാജാക്കന്മാരുടേതാണ് പർവ്വതാരണ്യങ്ങളോടു കൂടിയ ഭൂമി മുഴുവനെന്ന് ഹേ വാനരചക്രവർത്തി, അങ്ങു മനസ്സിലാക്കണം. പക്ഷിമൃഗമനുഷ്യരുടെ നിഗ്രഹാനുഗ്രഹങ്ങളും അവർക്കധീനമാണ്. ആ വംശത്തിൽപെട്ട ഭരതനാണ് ഇപ്പോൾ ഭൂമിയെ ഭരിക്കുന്നത്. ധർമ്മത്തെ വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ധർമ്മ സ്വരൂപിയായ ഭരതൻ പാരിടമെല്ലാം കാത്തു രക്ഷിക്കുമ്പോൾ ആരെയും അധർമ്മത്തെ അനുവർത്തിക്കാനനുവദിക്കില്ല. ബാലി, അങ്ങ് ധർമ്മത്തിൽനിന്നു വ്യതിചലിച്ചവനാണ്. രാജനീതി അനുസരിക്കാത്തവനും ദുഷ്കർമ്മങ്ങൾ ചെയ്യുന്നവനുമാണ്. കാമത്തിന് അധീനനുമാണ്. അച്ഛൻ, അഗ്രജൻ, ആചാര്യൻ എന്നിവർ പിതാവിനു തുല്യമാണ്. അനുജൻ, ആത്മജൻ, വിനീത ശിഷ്യൻ എന്നിവർ പുത്രനു തുല്യരാണ്.”
“അതിസൂക്ഷ്മവും അതിഗഹനവുമായതാണ് സംസാരം സർവ്വാന്തര്യാമിയായ ആത്മാവ് നന്മയും തിന്മയും വ്യക്തമായി തിരിച്ചറിയും, മഹാപാപിയായ അങ്ങ് മറ്റു മരഞ്ചാടികളൊത്ത് ചപല ജീവിതം നയിക്കുന്നു. കോപത്താൽ അങ്ങന്നെ ശകാരിക്കുന്നു, അധിക്ഷേപിക്കുന്നു. ഞാൻ അങ്ങയെ നേരിടാനുള്ള കാരണം വ്യക്തമാക്കാം. അനുജന്റെ ധർമ്മപത്നി രുമയെ നീതിയും നെറിയും നോക്കാതെയല്ലേ അങ്ങ് സ്വന്തമാക്കിയത്? പുത്ര പത്നിക്കു തുല്യയായ അനുജന്റെ പത്നി രുമയെ കാമാന്ധനായി അങ്ങു പ്രാപിച്ചില്ലേ? അത്രത്തോളം മഹാപാപിയും അധർമ്മിഷ്ഠനുമല്ലേ അങ്ങ്? ധർമ്മം തെറ്റിച്ച രാജാവിനുള്ള തക്കതായ ശിക്ഷയാണ് അങ്ങേയ്‌ക്കു ലഭിച്ചിരിക്കുന്നത്. ധർമ്മച്യുതിവരുത്തിയ ഒരുവനെ ധർമ്മനിഷ്ഠരായ രാജാക്കന്മാർക്ക് വധിക്കാം.”
“സ്വന്തം രാജ്യത്തെയും പത്നിയെയും വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന സുഗ്രീവൻ മൈത്രിയാലിപ്പോൾ എനിക്ക് ലക്ഷ്മണനു തുല്യനാണ്. ഈ അനീതിക്ക് പകരംവീട്ടാമെന്ന് വാനരമധ്യത്തിൽ വച്ച് ഞാൻ സത്യം ചെയ്തിരിക്കുന്നു. അതെനിക്കു നിറവേറ്റിയേ മാർഗ്ഗമുള്ളൂ. അതിനാലാണ് ഏറ്റവും യുക്തമായ ശിക്ഷ അങ്ങേയ്‌ക്കു നൽകിയത്. പാപം ചെയ്തിട്ടുള്ളവർ രാജാവിനാൽ ശിക്ഷിക്കപ്പെട്ടാൽ അവന്റെ പാപമൊഴിഞ്ഞ് പുണ്യവാനെപ്പോലെ സ്വർഗ്ഗം പ്രാപിക്കുമെന്നാണ് മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്നത്. പാപം ചെയ്തവനെ ശിക്ഷിക്കാഞ്ഞാൽ ആ പാപം രാജാവിനെത്തന്നെ ബാധിക്കുമെന്നും അതിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ ധാർമ്മിക നിയമനുസരിച്ചുതന്നെയാണ് അങ്ങയെ നിഗ്രഹിച്ചതെന്നു മനസ്സിലാക്കുക. മൃഗങ്ങളെ മറഞ്ഞുനിന്നും വലയിൽ കുരുക്കിയും ചതി യിൽപ്പെടുത്തിയും മനുഷ്യൻ വധിക്കാറില്ലേ. അതിൽ തെറ്റില്ല. അങ്ങ് ഒരു ശാഖാമൃഗമാണ്. അതിനാൽ മറഞ്ഞുനിന്ന് ശരമെയ്തു വധിച്ചതിൽ തെറ്റില്ല. പ്രപിതാമഹന്മാർ അനുഷ്ഠിച്ചുവന്നിരുന്ന ആചാരപ്രകാരം ജീവിക്കുന്നവനാണ് ഞാൻ. ധർമ്മം അറിയാതെ കോപാന്ധനായി അങ്ങന്നെ പഴിക്കുന്നു.”
ധർമ്മാധർമ്മങ്ങളെ വ്യവഛേദിക്കുക എന്നും പ്രയാസമുള്ള കാര്യമാണെന്നു കൂടി ഇവിടെ കവി വ്യക്തമാക്കുകയാണ്.
ബാലിവധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാര്യ താരയും മകൻ അംഗദനും വാനരക്കൂട്ടങ്ങളും എത്തുന്നു. വിലപിക്കുന്ന താരയെ രാമൻ സമാധാനിപ്പിച്ചു. സഹോദരനെ വധിച്ചതോടെ മനം കലങ്ങിയ സുഗ്രീവനേയും രാമൻ സമാധാനിപ്പിക്കുന്നു. അംഗദനെ യുവരാജാവാക്കാനും സുഗ്രീവനോട് രാജാവായി അഭിഷേകം ചെയ്യപ്പെടാനും നിർദ്ദേശം നൽകുന്നു. പിതാവായ ദേവേന്ദ്രൻ നൽകിയതും ബാലി ധരിച്ചിരുന്നതുമായ ആഭരണം സുഗ്രീവന് നൽകിയാണ് അദ്ദേഹത്തെ രാമൻ യാത്രയാക്കുന്നത്. സുഗ്രീവാഭിഷേകത്തിനായി രാജധാനിയിലേക്ക് രാമനെ ഹനുമാൻ ക്ഷണിക്കുന്നുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തോ രാജധാനിയിലോ താൻ പ്രവേശിക്കില്ലെന്ന കഠിന പ്രതിജ്ഞയിൽ നിന്ന് കടുകിടെ പിന്മാറാൻ തയ്യാറാകാത്ത സത്യസന്ധനായ രാമനെ നമുക്കിവിടെ കാണാനാകും.(ഈ സത്യസന്ധതകാരണമാണ് ഗാന്ധിജി രാമനിലാകർഷിക്കപ്പെട്ടത്.)
വർഷകാലത്തിനു ശേഷം ശരത്ക്കാലത്ത് സീതാന്വേഷണം തുടങ്ങാമെന്ന വ്യവസ്ഥയിൽ രാമനോട് വിട പറയുന്നു. മഴക്കാലത്തിന്റെ രൗദ്രതയും മനോഹാരിതയും ആസ്വദിച്ച് രാമലക്ഷ്മണന്മാരും കഴിയുന്നു. എന്നാൽ ശത്രു നിഗ്രഹത്തിന് ശേഷം മദാന്ധനായി സഹോദര ഭാര്യയായ താരയേയും ഭാര്യയാക്കുന്ന സുഗ്രീവൻ സുഖഭോഗങ്ങളിൽ മുഴുകി രാമന് നൽകിയ വാക്കു മറക്കുമ്പോൾ സചിവനായ മാരുതി രാമനെപ്പറ്റി പറയുകയും ഉപദേശിക്കുകയും ചെയ്യുന്നു.
ശരത്ക്കാലമായിട്ടും വാക്കുപാലിക്കാത്ത സുഗ്രീവനെത്തേടി കോപിഷ്ഠനായ ലക്ഷ്മണനെത്തുമ്പോൾ സുഗ്രീവൻ താരയെ കോപം ശമിപ്പിക്കാനായി പറഞ്ഞു വിടുന്നു. (കിഷ്കിന്ധാകാണ്ഡത്തിലെ 13-)o സർഗ്ഗത്തിൽ വാനര രാജാവായ സുഗ്രീവന്റെ രാജധാനിയെപ്പറ്റി പറയുന്ന കാര്യങ്ങൾ വായിച്ചാൽ നാം അത്ഭുതപ്പെടും. അന്നത്തെക്കാലത്തെ നാട്ടിലെ സാധാരണ രാജധാനിക്കു തുല്യമായിട്ടാണ് കവി വർണ്ണന.) സുഗ്രീവന്നൊപ്പം മദ്യപിച്ച് മദോന്മത്തയെങ്കിലും താരയുടെ സാമീപ്യം ലക്ഷ്മണന്റെ ക്രോധത്തിന് അയവു വരുത്തി. എങ്കിലും സുഗ്രീവ സവിധത്തിലെത്തിയപ്പോൾ രുമയെ ആലിംഗനം ചെയ്ത് കർത്തവ്യ വിമൂഢനായി ഇരിക്കുന്ന വാനരരാജാവിനെക്കണ്ട് ലക്ഷ്മണൻ വീണ്ടും കോപാകുലനായി.
അപ്പോഴും നാടിന്റെ നാനാദിക്കിങ്കൽ നിന്നും കപികളെ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് വീണ്ടും ലക്ഷ്മണനെ സമാധാനിപ്പിക്കുന്നത് താരാ സുന്ദരി തന്നെയാണ്.
(തന്റെ ജ്യേഷ്ഠ ഭാര്യയായ സീതയുടെ മുഖത്തു പോലും നോക്കാത്ത ലക്ഷ്മണകുമാരനും ഭർത്തൃ വിയോഗത്തിനു ശേഷം ഭർത്തൃഹന്താവും ഭർത്തൃസഹോദരനുമായ സുഗ്രീവന്നൊപ്പം ഭാര്യാ പദവിയലങ്കരിക്കുന്ന താരയും രണ്ടു വ്യത്യസ്ഥ സംസ്ക്കാരത്തിന്റെ പ്രതീകമായി കവി ലോകസമക്ഷം അവതരിപ്പിക്കുന്നു. സുഗ്രീവ ഭാര്യയായ രുമയാകട്ടെ ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു.)
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments