ലക്‌നൗ: നർമ്മദ നദിയിൽ നിന്നുള്ള പ്രകൃതദത്ത ശിവലിംഗം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. നർമ്മദ നദിയിൽ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത്. കൂറ്റൻ ശിവലിംഗവുമായുള്ള ഓംകാരേശ്വേര യാത്ര 18ന് ആരംഭിക്കും.
ശ്രീരാമ ജന്മഭൂമിയിൽ ഉയരുന്ന ആറ് ചെറു ക്ഷേത്രങ്ങളിലൊന്നിൽ ശിവലിംഗം പ്രതിഷ്ഠിക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പൽ റായിയുടെ അഭ്യർത്ഥന പ്രകാരമാണ് നർമ്മദയിൽ നിന്നും ഇവ കണ്ടെത്തി അയോദ്ധ്യയിലെത്തിക്കുന്നത്. നിലവിൽ നദി തിരത്തെ ഓംകാരേശ്വേറിൽ ശിവലിംഗം ആചാരപൂർവ്വം പൂജ ചെയ്യുകയാണ്. പ്രത്യേകം തയ്യാറാക്കിയ രഥത്തിലാണ് ഇവ അയോദ്ധ്യയിലേക്ക് കൊണ്ടുപോകുന്നത്. 23ന് ശിവലിംഗം ശ്രീരാമ ജന്മഭൂമിയിലെത്തും.
നേപ്പാളിൽ നിന്നുള്ള സാളഗ്രാമവും നർമ്മദേശ്വരത്തെ ശിവവിംഗവും ഏകതയുടെ അടയാളമാണെന്ന് ചമ്പത് റായ് പറഞ്ഞു. രാമമന്ദിരം രാഷ്‌ട്ര മന്ദിരം എന്ന സങ്കൽപ്പത്തിലാണ് നിലകൊളളുന്നത്. അതിനാലാണ് രാജ്യത്തിന്റെ എല്ലാം കോണിൽ നിന്നുമുള്ള പവിത്ര തീർത്ഥങ്ങളും വിഗ്രഹങ്ങളും അയോദ്ധ്യയിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ എല്ലാം ഭാഗത്ത് നിന്നും നിർമ്മാണ നിധി സമാഹരണം നടന്നു. ഭാഷ-ദേശ- വർഗ്ഗ വ്യത്യാസമില്ലാതെ ആചാര്യൻമാരും ഇവിടെ എത്തി. രാജ്യത്തെ എല്ലാം പുണ്യനദികളിലെ ജലം കൊണ്ട് അഭിഷേകം ചെയ്ത സ്ഥലത്താണ് രാമക്ഷേത്രം ഉയരുന്നത്. ക്ഷേത്രനിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അയോദ്ധ്യയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments