സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ ദുഃഖമറിയിച്ച് നടൻ അശോകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.എല്ലാവരോടും ഒരേ പോലെ തന്നെ പെരുമാറുന്ന വ്യക്തിത്വം. ഷൂട്ടിംഗ് സമയത്ത് അത്ര മേൽ ക്ഷമയോടെയായിരുന്നു സിദ്ദിഖിന് കാണപ്പെട്ടിരുന്നത്. എത്ര ടെയ്‌ക്ക് എടുത്താലും റിഹേഴ്‌സലെടുത്താലും തികഞ്ഞ ക്ഷമയോടെ മാത്രമാണ് അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിരുന്നത്. എത്ര കഠിനമായ ഘട്ടത്തിലാണെങ്കിൽ പോലും മുഖത്ത് യാതൊരു വിധ ഭാവ വ്യത്യാസങ്ങളും അനുഭവപ്പെട്ടിരുന്നില്ല. ആരെയും വേദനിപ്പിക്കാത്ത തരത്തിലുള്ള തമാശകളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതുപോലുള്ള ഒരു നല്ല മനുഷ്യനെ ഇനി ലഭിക്കുമോയെന്നത് പോലും സംശയമാണ്-അശോകൻ പറഞ്ഞു.
‘റാം ജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് സിനിമയ്‌ലേക്കുള്ള എന്റെ വാതിൽ തുറന്ന് തന്നത്. ബഹുമാനത്തോടെയുള്ള സ്‌നേഹമാണ് എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്നത്. സിനിമാക്കാരൻ അല്ലാത്ത സിനിമാക്കാരനായിരുന്നു അദ്ദേഹം. പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. വളരെ സങ്കടം തോന്നുന്ന സമയത്ത് സിദ്ദിഖിന്റെ ഒരു പടം കണ്ടാൽ മൊത്തത്തിൽ റിലാക്‌സ് ആകും. ഇത്ര വേഗം അദ്ദേഹം നമ്മെ വിട്ടുപോകുമെന്ന് വിചാരിച്ചില്ല. ആ കുടുംബം ഈ വേദന എങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല. -സായ്കുമാർ പറഞ്ഞു.
പ്രാർത്ഥനയിലായിരുന്നു, വിട്ടുപോയ കാര്യം അംഗീകരിക്കാൻ കഴിയുന്നില്ല. തിരിച്ച് വരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയിൽ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. സഹപ്രവർത്തകൻ, സുഹൃത്ത് അങ്ങനെ ആരായിരുന്നു സിദ്ദിഖ് എന്ന് എനിക്ക് അറിയില്ല. എന്റെ സിനിമകളിൽ സിദ്ദിഖിന്റെ പങ്ക് വളരെ വലുതായിരുന്നു. കാക്കൊത്തി കാവിലെ അപ്പൂപ്പൻ താടിയെന്ന സിനിമയിൽ അത് വളരെ വലുതായിരുന്നു. അന്ന് തുടങ്ങിയ ആത്മബന്ധമാണ് സിദ്ദിഖും ലാലുമായി. സിനിമയിലുള്ള ചിരിയേക്കാൾ ജീവിതത്തിലും നർമ്മം കലർന്ന മനുഷ്യനായിരുന്നു അദ്ദേഹം- കമൽ ഓർമ്മിച്ചു.
Comments