മോസ്‌കോ: അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം. 1976-ൽ ലൂണ 24 വിക്ഷേപണത്തിന് ശേഷം റഷ്യ തുടർ വിക്ഷേപണങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ഈ വരുന്ന വെള്ളിയാഴ്ച റഷ്യയുടെ ചന്ദ്ര ലാൻഡറായ ലൂണ-25 വിക്ഷേപിക്കാനൊരുങ്ങുകയാണ് രാജ്യം. മോസ്‌കോയിൽ നിന്ന് 5,550 കിലോമീറ്റർ അകലെയുള്ള കിഴക്ക് വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപണം നടക്കുക.
വിക്ഷേപണത്തിന് മുന്നോടിയായി അന്നേ ദിവസം പുലർച്ചയോടു കൂടി ഖാബറോവ്‌സ്‌ക് മേഖലയിലുള്ള ഷഖ്റ്റിൻസ്‌കീ ഗ്രാമത്തിലെ പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് ബൂസ്റ്റർ വേർപെടുമെന്നും അത് ഇവിടേക്ക് പതിച്ചേക്കാം എന്ന നിഗമനത്തിലാണ് തീരുമാനം.
സോയൂസ്-2 റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നതാണ് പദ്ധതിയെന്ന് റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോല് വ്യക്തമാക്കി. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വർഷത്തോളം ഇത് ചന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ. ദൗത്യം വിജയിക്കുകയാണെങ്കിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ-25 സ്വന്തമാക്കും.
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി കുതിക്കുന്ന ചന്ദ്രയാൻ-3യും ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23-നാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. എന്നാൽ ലൂണ-25 എന്ന് ലാൻഡ് ചെയ്യുമെന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും റഷ്യ നടത്തിയിട്ടില്ല.
Comments