ന്യൂഡൽഹി: രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിൽ ഒരാളായ തഹവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും. അമേരിക്കയിൽ നിന്നും ഉടൻ രാജ്യത്തെത്തിച്ച് വിചാരണ നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിലിൽ വ്യക്തമാക്കി. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് തഹവൂർ റാണയെ അമേരിക്ക അറസ്റ്റ് ചെയ്തത്. ഇയാളെ രാജ്യത്ത് എത്തിച്ച് വിചാരണ ചെയ്യാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
2008-ൽ താജ് ഹോട്ടൽ ഉൾപ്പെടെ നാലിടത്താണ് 26/ 11 എന്നറിയപ്പെടുന്ന മുംബൈ ഭീകരാക്രണം നടന്നത്. പാകിസ്താൻ ആസ്ഥാനമാക്കിയ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് രാജ്യത്തെ ആശങ്കയിലാഴ്‌ത്തിയ ആക്രമണം നടത്തിയത്. തഹവൂർ റാണയും അയാളുടെ ബാല്യകാല സുഹൃത്ത് ഡേവിഡ് കോൾമാൻ് ഹെഡ് ലിയും ചേർന്നാണ് ഇതിലുള്ള പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ പണം നൽകിയെന്നും കണ്ടെത്തിയിരുന്നു. പാകിസ്താനിലെ സൈനിക സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. ഇതിൽ ഹെഡ്‌ലി എന്ന പാകിസ്താൻ അമേരിക്കൻ മാപ്പുസാക്ഷിയായി തഹവൂർ റാണയ്‌ക്കെതിരെ മൊഴി നൽകിയിരുന്നു. തഹവൂർ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യുഎസ് കോടതി ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്.
2008 നവംബർ 26ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ടു നിന്നു. താജ് ഹോട്ടൽ, ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ, ഒബറോയി, ലിയോപോൾഡ് എന്നിവിടങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ആക്രണം നടന്നത്. ദക്ഷിണ മുംബൈയിൽ നടന്ന ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടു. മൂന്നുറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് താജ് ഹോട്ടലിൽ ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു.
Comments