ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെയും മുൻ യുപിഎ സർക്കാരിനെതിരെയും ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പഴയ സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് സ്വപ്‌നങ്ങൾ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ അത് സഫലീകരിച്ചുകൊടുത്തത് എൻഡിഎ സർക്കാരാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും ദുർബലമായ സമ്പദ് വ്യവ്യസ്ഥകളിലൊന്നായാണ് 2013 വരെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒമ്പത് വർഷത്തിനുള്ളിൽ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ന് ഇന്ത്യയെ അടയാളപ്പെടുകയാണ്. യുപിഎ സർക്കാർ പാഴാക്കി കളഞ്ഞത് 2004 മുതൽ 2014 വരെയുള്ള ഒരു ദശാബ്ദമാണെന്നും നിർമലാ സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥയിൽ വെറും മൂന്ന് ശതമാനം മാത്രമാണ് 2022ൽ വളർച്ച രേഖപ്പെടുത്തിയത്. ഇത് 2023 ആയപ്പോഴേക്കും 2.1 ശതമാനമായി കുറഞ്ഞുവെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ അടക്കമുള്ളവരും കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് നേരിട്ടത്. വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈന പോലും ധാരാളം പ്രതിസന്ധികൾ അഭിമുഖീകരിച്ചു. ഈ സാഹചര്യത്തിലാണ് മോർഗൻ സ്റ്റാൻലിയുടെ കണ്ടെത്തൽ നിർണായകമാകുന്നത്. 2013ൽ ദുർബല സമ്പദ് വ്യവസ്ഥയെന്ന് ഇന്ത്യയെ വിളിച്ച മോർഗൻ സ്റ്റാൻലി ഇന്ന് ഇന്ത്യയുടെ വളർച്ച തിരിച്ചറിഞ്ഞിരിക്കുകയാണ്. കൊറോണ മഹാമാരി കാരണമുണ്ടായ വെല്ലുവിളികളെ പോലും നേരിട്ടുകൊണ്ട് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ദിരാ ഗാന്ധിയുടെ നയിച്ചിരുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്തെ പ്രസിദ്ധമായ മുദ്രാവാക്യവും ധനമന്ത്രി ഓർമ്മിപ്പിച്ചു. ‘ദാരിദ്ര്യം തുടച്ചുനീക്കും’ എന്ന് ആവർത്തിച്ച് വാഗ്ദാനം നൽകി. എന്നാൽ പട്ടിണിയെ നിർമ്മാർജ്ജനം ചെയ്യാൻ യുപിഎ സർക്കാരിന് കഴിഞ്ഞോയെന്നും നിർമലാ സീതാരാമൻ ചോദിച്ചു. രാജ്യത്തെ ആവശ്യമായ രീതിയിൽ പരിവർത്തനപ്പെടുത്തിയത് നരേന്ദ്രമോദിയായിരുന്നു. നിങ്ങൾക്ക് കിട്ടും, കിട്ടും എന്ന് പറഞ്ഞ് ജനങ്ങൾക്ക് സ്വപ്‌നങ്ങൾ നൽകാൻ മാത്രമാണ് യുപിഎ സർക്കാരിന് കഴിഞ്ഞത്. എന്നാൽ ആ സ്വപ്നങ്ങൾ സഫലീകരിച്ചത് മോദി സർക്കാരാണ്. ‘മിലേഗാ’ എന്നത് ‘മിൽഗയാ’ എന്നായി മാറിയെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ”ആരെയും പ്രീണിപ്പിക്കാതെ എല്ലാവരെയും ശാക്തീകരിക്കുക” എന്ന ആശയത്തിലാണ് കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Comments