സീതാദേവിയെ കണ്ട ഹനുമാൻ എന്ന ദൂതൻ പിന്നീട് താൻ വന്ന കാര്യം രാവണനെ അറിയിക്കണമെന്ന് തീരുമാനിക്കുന്നു.ഒരു ദൂതൻ എന്ന നിലയിൽ അത് തന്റെ കടമയാണെന്നു കരുതിയുള്ള പ്രവർത്തനങ്ങളെന്തായിരിക്കണമെന്ന് ചിന്തിക്കുന്നു. ശoനോട് ശാഠ്യമാണ് നല്ലതെന്ന ചിന്തയോടെ രാവണന് പ്രിയങ്കരവും മനോഹരവുമായ ഉദ്യാനം നശിപ്പിക്കാൻ തുടങ്ങുകയാണ്. ഭീമാകാരമായ ശരീരത്തോടെ മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടിക്കൊണ്ട് അവയെ ഒന്നാെന്നായി തകർത്തു തുടങ്ങി. മരങ്ങൾ വീണ് ചൈത്യ പ്രാസാദങ്ങളും, സ്വർണ്ണ രത്നഖചിതമായ കുളപ്പടവുകളും തകർന്നു തുടങ്ങി. തന്നെ തടയാനെത്തിയ ഉദ്യാനപാലകരെയും കൊന്നു കളഞ്ഞു.നേരം പുലരും നേരത്ത് ഉണ്ടായ ശബ്ദകോലാഹലങ്ങൾ കേട്ട നിശാചരികൾ ഉണർന്ന് നോക്കുമ്പോൾ മനോഹരമായ ഉദ്യാനമാകെ തകർക്കുന്ന വാനരനെ കാണുന്നു. ഇതാരാണെന്നും നിന്റെയടുത്തുവന്ന് സംസാരിച്ചതായി തോന്നുന്ന കുരങ്ങൻ തന്നെയാണോ ഇവനെന്നും രാക്ഷസ സ്ത്രീകൾ സീതയോടന്വേഷിക്കുന്നു. രാക്ഷസരുടെ മായാ വിലാസങ്ങൾ ഞാനെങ്ങനെയറിയുന്നു എന്നു പറഞ്ഞ് സീത രാക്ഷസികളെ നിരാശപ്പെടുത്തുന്നു.
അവർ രാവണ സന്നിധിയിലെത്തി കാര്യങ്ങളുണർത്തിച്ചപ്പോൾ കുരങ്ങനെ ഓടിക്കാനായി രാവണൻ കുറച്ചു സൈനികരെ നിയോഗിക്കുന്നു. തന്നെ നേരിടാനത്തിയ കരുത്തന്മാരായ പടയാളികളെയെല്ലാം കൊന്നുകളഞ്ഞ വാർത്ത കേട്ട് അന്ധാളിച്ച രാവണൻ ഭയം പുറത്തു കാണിക്കാതെ തന്റെ സേനാനായകന്മാരെ പടയോടു കൂടി നിയോഗിക്കുന്നു. അവരും ഹനുമാനുമായി ഉഗ്ര യുദ്ധത്തിലേർപ്പെട്ട് കാലപുരി പൂകിയ വാർത്ത രാവണ കർണ്ണത്തിലെത്തിയതോടെ നിസ്സാരനല്ല തന്റെ എതിരാളിയെന്ന് ബോദ്ധ്യപ്പെടുന്നു. തുടർന്ന് മന്ത്രി പുത്രന്മാരെ നിയോഗിക്കുന്നത് മന്ത്രിമാർക്ക് ഇഷ്ടമാകുന്നില്ലെങ്കിൽ കൂടി രാജശാസനത്തെ ഭയന്ന് അവർ മിണ്ടാതെയിരിക്കുന്നു. അവരുടെ നാശവും കണ്ടതോടെ വീരനായ തന്റെ ഇളയ പുത്രൻ അക്ഷകുമാരനെ നിയോഗിക്കുന്നു. പിതാവിനെപ്പോലെ യുദ്ധത്തിൽ രസം പിടിച്ച് നടക്കുന്ന മകനും കുരങ്ങനെ നിസ്സാരനായി കണ്ടു കൊണ്ട് ഹനുമാനോട് ഏറ്റുമുട്ടി പരാജയപ്പെട്ട് കാലപുരിക്ക് യാത്രയാകുന്നു.
ബാലി, സുഗ്രീവൻ എന്നിവരുടെയൊക്കെ ശക്തിയെപ്പറ്റി ബോധമുള്ള രാവണന് ഇങ്ങനെയൊരു വാനരനെപ്പറ്റി അറിവുണ്ടായിരുന്നില്ല. അവരൊക്കെ ബലവാന്മാരാണെങ്കിലും ലങ്കയിൽ പ്രവേശിക്കത്തക്കവിധം ബുദ്ധിയുള്ളവരല്ലെന്ന് രാവണൻ ചിന്തിക്കുന്നു.സമർത്ഥനും, ദേവേന്ദ്രനെ ജയിച്ചതിനാൽ, ഇന്ദ്രജിത്ത് എന്ന് പേരു കേട്ടവനുമായ തന്റെ മറ്റൊരു പുത്രനെയാണ് പിന്നീട് രാവണൻ നിയോഗിക്കുന്നത്. മായാ യുദ്ധത്തിൽ പ്രാവീണ്യം നേടിയവനും, ദിവ്യാസ്ത്രങ്ങൾ ഏറെ വശമുള്ളവനുമായ ഇന്ദ്രജിത്ത് ഭയലേശമെന്യേ ഹനുമാനെ നേരിടാനെത്തി. രണ്ടു പേർക്കും പരസ്പരം ബഹുമാനം തോന്നത്തക്ക വിധമുള്ള പോരാണ് നടന്നതെന്ന് കവി പറയുന്നു. ഒരു തരത്തിലും രാമദൂതനെ കീഴടക്കാനാവില്ലെന്ന് ബോദ്ധ്യമായ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രമെയ്യുന്നതോടെ, ആ അസ്ത്രത്തെ മാനിച്ച് ഹനുമാൻ ബോധം കെട്ടു വീഴുന്നു. (ബ്രഹ്മാവ് നൽകിയ വരത്തിനാൽ ബ്രഹ്മാസ്ത്ര ബന്ധനം വേഗം അഴിഞ്ഞെങ്കിലും ബദ്ധനെപ്പോലെ കിടന്നു എന്നു പറയുന്നു.) സൈനികരാൽ ബന്ധിക്കപ്പെട്ട് രാവണ സന്നിധിയിൽ എത്തിച്ചേർന്ന ഹനുമാൻ ബോധത്തിലേക്ക് മടങ്ങിയെത്തി സൈനികരുടെ ചോദ്യങ്ങൾക്ക് രാവണനോടായി മറുപടി പറയുന്നു.
സുഗ്രീവനെന്ന വാനര രാജാവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ സഖാവായ ശ്രീരാമസ്വാമിയുടെ കാര്യാർത്ഥം സീതാന്യേഷണത്തിനെത്തിയ ദൂതനാണെന്ന് ഭയലേശമില്ലാതെ പറയുന്നു. പ്രപഞ്ചനാഥനായ തന്റെ സ്വാമിയുടെ പത്നിയെ തിരികെ ഏല്പിച്ച് ക്ഷമ പറഞ്ഞില്ലെങ്കിൽ രാക്ഷസ കുലത്തെ മുടിച്ചു കൊണ്ട് ശ്രീരാമദേവനും സുഗ്രീവനും വാനരപ്പടയും ലങ്കയിലെത്തുമെന്ന് പറയുവാനും വായുപുത്രന് മടിയുണ്ടായില്ല. മനുഷ്യ കരങ്ങളാൽ മരിക്കുമെന്ന കാര്യം മറക്കേണ്ടെന്നും മനുഷ്യനായവതരിച്ച ശ്രീരാമസ്വാമിയും ലക്ഷ്മണ കുമാരനും വാനര രാജാവ് സുഗ്രീവനും എന്നേക്കാൾ കേമന്മാരായ കോടാനുകോടി വാനരന്മാരും ലങ്കയിലെത്തി നിന്നെ വധിക്കുമെന്ന് ശങ്കാലേശമില്ലാതെ മാരുതി പറയുന്നു. തന്റെ നേരിലിരുന്ന് തന്നോടു സംസാരിക്കുന്ന ഈ വാനരേന്ദ്രൻ നിസ്സാരനല്ലെന്ന് രാവണനു ബോദ്ധ്യമായെങ്കിലും ക്രുദ്ധനായ രാവണൻ ഈ കപിയെ കൊന്നുകളയാൻ നിർദ്ദേശിക്കുന്നു.
ദൂതനെക്കൊല്ലുന്നത് ഭൂഷണമല്ലെന്നും, കൊന്നുകളഞ്ഞാൽ നമ്മൾക്ക് പറയാനുള്ള കാര്യങ്ങളെങ്ങനെ സുഗ്രീവനേയും രാമനേയും അറിയിക്കുമെന്ന വിഭീഷണ വാക്യം കേട്ട് രാവണനാെന്നൊതുങ്ങി. വാനരന്മാർക്ക് വാൽമേൽ ശൗര്യമായതിനാൽ ഇവന്റെ വാലിൽ തുണി ചുറ്റി എണ്ണയൊഴിച്ച് തീ കത്തിച്ച് നഗരപ്രദക്ഷിണം നടത്തുവാനാണ് രാജകല്പനയുണ്ടായത്. ഉടൻ കിങ്കരന്മാരായ രാക്ഷസന്മാർ കമ്പിളികളും തുണികളും എണ്ണയും സംഭരിച്ച് കൂറ്റനായ ഹനുമാന്റെ വാലിൽ ചുറ്റാൻ തുടങ്ങി. ബന്ധനസ്ഥനായ ഹനുമാനാകട്ടെ ചിന്തിച്ചത് മറ്റൊരു തരത്തിലായിരുന്നു. രാത്രിയിലാണ് ലങ്കയിൽ എത്തിപ്പെട്ടത്. പകൽ ലങ്കാനഗരി ഒന്നു കാണാൻ കിട്ടുന്ന അവസരമാണിത്. അത് നഷ്ടപ്പെടുത്തേണ്ട എന്നു കരുതി കിടന്നു കൊടുത്തു. തീ കൊളുത്തിയ വാലുമായി ഹനുമാനെ എടുത്തു കൊണ്ട് നഗരപ്രദക്ഷിണം നടത്തുന്ന വാർത്ത സീതയെ രാക്ഷസ സ്ത്രീകൾ അറിയിച്ചു. തനിക്ക് ആനന്ദകരമായ വാർത്ത എത്തിച്ച രാമദൂതന് ചൂടനുഭവപ്പെടരുതെന്ന് അഗ്നിദേവനോട് സീത പ്രാർത്ഥിക്കുന്നു.
അതോടെ വാലിൽ ശീതളിമ അനുഭവപ്പെട്ട ഹനുമാൻ തന്റെ ശത്രുവിന്റെ കോട്ടയുടെ എല്ലാ രഹസ്യങ്ങളും കണ്ടു മനസ്സിലാക്കുന്നു. ഇത്രയുമൊക്കെയായ സ്ഥിതിക്ക് രാവണരാജധാനി ചുട്ടുകളയാൻ തീരുമാനിച്ച് തന്റെ ശരീരമൊന്നു കൂടി വലുതാക്കി ബന്ധന വിമുക്തനായി മുന്നിൽക്കണ്ട കെട്ടിടത്തിലേക്ക് ചാടിക്കയറി തീ പകർന്നു. ഓരോ കെട്ടിടങ്ങളിൽ നിന്നും മറ്റൊന്നിലേക്ക് ചാടുക കാരണം തീ പടർന്നു പിടിപ്പിക്കുമ്പോഴും ഹനുമാന്റെ പിതാവായ വായുദേവൻ അതിനെ വർദ്ധിതമാക്കാനും ഉത്സാഹിച്ചു. തീയിൽപ്പെട്ട രാക്ഷസരുടെ അലമുറയാൽ ലങ്കാനഗരി മുഖരിതമായി. രാക്ഷസ കുലത്തിന്റെ അന്ത്യമടുത്തുവെന്ന് തോന്നിക്കും വിധം അഗ്നിപടർത്തിയ ഹനുമാൻ രാവണന്റെ കൊട്ടാരത്തേയും വെറുതെ വിട്ടില്ല. വിഷ്ണുഭക്തനായ വിഭീഷണന്റെ മന്ദിരവും സീതാദേവിയിരിക്കുന്ന പ്രദേശവുമൊഴികെ ലങ്ക മുഴുവൻ ചുട്ടു പൊട്ടിച്ചതോടെ ദീനരോദനങ്ങളാൽ അവിടം മുഖരിതമായി.(രാവണ സന്നിധിയിൽ രാവണനൊപ്പമിരിക്കാൻ തന്റെ വാൽ ചുരുട്ടി ആസനമുണ്ടാക്കിയതായും, തുണി ചുറ്റും തോറും വാൽ നീട്ടിക്കൊടുത്ത് തുണിയും എണ്ണയും മുഴുവൻ തീർത്തതായുമൊക്കെ എഴുത്തച്ഛൻ സരസമായി ലങ്കാദഹനം വിസ്തരിക്കുന്നുണ്ടെങ്കിലും മൂല രാമായണത്തിൽ അങ്ങനെ കാണുന്നില്ല. കഥകൾ പൊലിപ്പിച്ചു പറയുക എന്നത് കവികളുടെ വിലാസമാണല്ലോ. രാമായണം വായിക്കുമ്പോൾ ചരിത്ര പുരുഷനായ രാമനെപ്പറ്റിയും വാൽമീകി ഇങ്ങനെ ചെയ്തിട്ടുണ്ടാകും എന്നു കരുതേണ്ടതാണ്. എന്നു പറഞ്ഞാൽ തന്റെ കഥയിലെ നായകനെ പരമാവധി വീരനാക്കി ചിത്രീകരിക്കുക എന്ന കവി ധർമ്മം ആദികവിയും പാലിച്ചിട്ടുണ്ടാകും.)
തന്റെ ദൗത്യം അവസാനിപ്പിച്ചതോടെ ഒരിക്കൽ കൂടി സീതാദേവിയെ കാണണമെന്ന മോഹം ഹനുമാനുണ്ടായി. സീതാ സവിധത്തിലെത്തി താൻ ചെയ്ത വീരകൃത്യങ്ങൾ അറിയിച്ച് ലോകമാതാവിനെ വണങ്ങി ഹനുമാൻ വിട കൊണ്ടു. തനിക്ക് സദ് വാർത്തകളെത്തിച്ച ഹനുമാന് മടക്കയാത്രയിൽ ഒരു തടസ്സവുമുണ്ടാകില്ലെന്നനുഗ്രഹിച്ച് സീതയും യാത്രാമൊഴിയേകി.
അരിഷ്ടപർവ്വതത്തിന്റെ മുകളിലേറി, പ്രാർത്ഥനയോടെ, മടക്കയാത്രയ്‌ക്കായി കുതിക്കുമ്പോൾ പർവ്വതം കുലുങ്ങിപ്പോയതായി പറയുന്നു. ആകാശത്തിലൂടെ ഉത്തര ദിക്കുനോക്കി പായുന്ന വാനരശ്രേഷ്ഠന്റെ മനസ്സിൽ എത്രയും പെട്ടെന്ന് സഹചരന്മാരെ കാണണമെന്നും അവരേയും കൂട്ടി രാമസവിധത്തിലണഞ്ഞ് സീതയെ കണ്ടെത്തിയ കാര്യം അറിയിക്കണമെന്നുമുള്ള ചിന്ത മാത്രമാണുള്ളത്. ഉഗ്രമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് വാനിലൂടെ പറന്നു വരുന്ന എന്തോ ഒന്ന് സമുദ്രതീരത്തിരിക്കുന്ന സഹചരന്മാർ കണ്ടു. ഹനുമാനാണെന്നൂഹിച്ച അവർ സന്തോഷം കൊണ്ട് മതി മറന്നു. ക്രമേണ ശബ്ദവും രൂപവും വ്യക്തമായിത്തുടങ്ങിയതോടെ അംഗദനും ജാംബവാനുമടങ്ങിയ സംഘം ആനന്ദനൃത്തം ചെയ്തു തുടങ്ങി. കാര്യം സാധിച്ചു വന്ന ഹനുമാൻ സീതയെക്കണ്ടുവെന്ന് മാത്രം പറഞ്ഞ് അവരുടെ സന്തോഷത്തിൽ ഭാഗഭാക്കായി. സുഗ്രീവന്റെ ശിക്ഷയിൽ നിന്നും തങ്ങളെ രക്ഷിച്ച ഹനുമാനെ പേർത്തും പേർത്തും ശ്ലാഘിച്ച വാനരന്മാരോട്, ശ്രീരാമസ്വാമിയുടെ അനുഗ്രഹവും, നിങ്ങളുടെ പ്രാർത്ഥനയുമാണ് തന്റെ വിജയത്തിനു കാരണമെന്ന്, അഹങ്കാരമല്പം പോലുമില്ലാതെ പറയുന്ന ഹനുമാനെയാണ് ഇവിടെ നാം കാണുന്നത്.
ആഹ്ലാദ പ്രകടനങ്ങൾ കഴിഞ്ഞതോടെ രാമസന്നിധിയിലേക്ക് പുറപ്പെടുവാൻ വാനര സംഘം തീരുമാനിച്ചു. എത്രയും വേഗം തങ്ങളുടെ യജമാനന്മാരെ വിവരം അറിയിക്കണമെന്നു കരുതിയവർ പരമാവധി വേഗതയിൽ പാഞ്ഞു പോയി. സുഗ്രീവന്റെ സന്നിധിയിലെത്തും മുമ്പ് സുഗ്രീവാജ്ഞയിൽ പരിപാലിക്കപ്പെടുന്ന മധുവനം കണ്ടതോടെ വിശപ്പു കൊണ്ടും ദാഹം കൊണ്ടും വലഞ്ഞ വാനരന്മാർ അലംഘനീയമായ മധുവനത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു. യുവരാജാവായ അംഗദൻ കൂടെയുണ്ടല്ലോ എന്ന വിശ്വാസത്തിൽ ഉദ്യാനത്തിൻ പ്രവേശിച്ച അവരെ കാവൽക്കാരായ വാനരന്മാർ തടഞ്ഞു. അവരെ ആട്ടിക്കളഞ്ഞ കപികൾ തേൻകൂടുകൾ ഞെക്കിപ്പിഴിഞ്ഞ് അമൃതിനു തുല്യമായ തേൻ കുടിക്കുകയും രുചികരമായ ഫലമൂലാദികൾ ഭക്ഷിക്കുകയും ചെയ്തു. ദധിമുഖനെന്ന പ്രധാന കാവൽക്കാരൻ ചെന്ന് തടസ്സം പറഞ്ഞപ്പോൾ കപികൾ അദ്ദേഹത്തേയും മർദ്ദിച്ചവശനാക്കി. പരാതിയുമായി ദധിമുഖൻ സുഗ്രീവ സന്നിധിയിലെത്തി.
രാമകാര്യം സാധിച്ചു വന്ന കപിവീരന്മാരുടെ ആഹ്ലാദ പ്രകടനമായിരിക്കുമെന്നും അവരെ തടയേണ്ടതില്ലെന്നുമുള്ള സുഗ്രീവ ശാസനം കേട്ട് അന്ധാളിച്ച് കാവൽക്കാരൻ മടങ്ങി. മാരുതിയായിരിക്കും കാര്യം സാധിച്ചതെന്ന കാര്യത്തിൽ സുഗ്രീവന് സംശയമില്ല. ഹനുമാന്റെ വീര്യത്തിലും ബലത്തിലും ബുദ്ധിശക്തിയിലും അത്രമാത്രം ഉറപ്പ് സുഗ്രീവനുണ്ട്. ദധിമുഖൻ മധുവനത്തിലെത്തി ജാംബവദാദികളോട് പ്രസന്നവദനനായി സംസാരിച്ച് സുഗ്രീവ സന്നിധിയിലേക്ക് ചെല്ലുവാനും നിർദ്ദേശിക്കുന്നു.
വിശപ്പും ദാഹവും മാറിയ ആനന്ദത്തോടെ ബാലിപുത്രനായ അംഗദന്റെ നേതൃത്വത്തിൽ കപിവൃന്ദം യജമാനന്മാരെക്കാണാൻ യാത്രയാകുന്നു. സീതയെക്കണ്ട വിവരം ചുരുങ്ങിയ വാക്കുകളിൽ മാരുതി അറിയിക്കുന്നു.വിശദമായ കഥനം നടത്തുവാൻ ജാംബവാൻ നിർദ്ദേശിക്കുന്നതോടെ ഹനുമാൻ സമുദ്രതരണവും സീതാദേവി ദർശനവും അടയാളമോതിരം കൈമാറിയതും ലങ്കയെപ്പറ്റിയുള്ള വിവരണവും നടത്തുന്നു. ദേവിയുടെ ചൂഡാരത്നം ശ്രീരാമസ്വാമിയുടെ കയ്യിൽ ഏല്പിക്കുന്നതോടെ സ്വാമിയിലുണ്ടായ ഭാവഭേദങ്ങൾ ഭംഗിയായി വിവരിക്കുന്നു.
(ഒരു ദൂതൻ എങ്ങനെ പെരുമാറണമെന്ന് ഈ കഥയിലൂടെ പറയുമ്പോൾ തന്നെ അംഗദനെന്ന നേതാവിന്റെ വിനയാദി ഗുണങ്ങളും ജാംബവാനെന്ന മുതിർന്ന വാനരന്റെ ഉചിത തീരുമാനങ്ങളും അതിലൊക്കെ ഉപരി ഗുരുത്വവും കൊണ്ടാണ് കാര്യം സാധിച്ചതെന്നു കൂടി കവി പറയുന്നു. അധർമ്മത്തെ അടക്കുവാൻ ധർമ്മികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ലോകസമക്ഷം അവതരിപ്പിക്കുന്ന രാമായണം എന്നും വായിക്കപ്പെടട്ടെ.)
സുന്ദരകാണ്ഡം കഴിഞ്ഞ് യുദ്ധകാണ്ഡത്തിലേക്ക് പ്രവേശിക്കുന്നതോടെ രാമായണത്തിന്റെ അന്ത്യ പാദത്തിലേക്ക് കടക്കുകയായി.
(തുടരും…..)
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments