എറണാകുളം: 2022 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുരസ്‌കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചാണ് ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്‌കാര പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നിയമവിരുദ്ധമായി ഇടപെട്ടതിന് തെളിവുണ്ടെന്നും, അതിനാൽ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയിലുണ്ട്.
എന്നാൽ ഇന്ന് ഹർജി പരിഗണിക്കുന്നതിന് മുൻപ് വിഷയത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ തവണ കോടതി നിർദ്ദേശിച്ചത് പ്രകാരം സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ ഹർജിക്കാരൻ അപേക്ഷ സമർപ്പിച്ചു.
വിവാദത്തിൽ പ്രതികരിക്കുകയും തെളിവുകൾ പുറത്തുവിടുകയും ചെയ്ത സംവിധായകൻ വിനയൻ, ജൂറി അംഗം ജെൻസി ഗ്രിഗറി, ചീഫ് സെക്രട്ടറി എന്നിവരെ കക്ഷി ചേർക്കാനും ഹർജിക്കാരൻ അപേക്ഷിച്ചിട്ടുണ്ട്. നേരത്തെ രഞ്ജിത്ത് പുരസ്‌കാര നിർണ്ണയത്തിൽ ഇടപെട്ടുവെന്ന് ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ജെൻസി ഗ്രിഗറി എന്നിവർ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. സംവിധായകൻ വിനയനാണ് കോൾ റെക്കോർഡ് പുറത്തുവിട്ടത്. 19-ാം നൂറ്റാണ്ടിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടു എന്ന വാദം തെളിയിക്കാനായിരുന്നു താനുമായുള്ള ജൂറിമാരുടെ ഫോൺ സംഭാഷണം വിനയൻ പരസ്യപ്പെടുത്തിയത്.
Comments