ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ഹർഘർ തിരംഗ യാത്രയ്ക്ക് തുടക്കമായി. സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷമായിരുന്നു എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തിലുള്ള ഹർഘർ തിരംഗ ക്യാമ്പയിനിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. ഇത്തവണയും സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരംഗ യാത്രകൾ ആരംഭിച്ചിരിക്കുകയാണ്.
ഡൽഹിയിൽ പ്രഗതി മൈതാനിൽ നടന്ന തിരംഗ യാത്ര ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, ജി കിഷൻ റെഡ്ഡി, ശോഭ കരന്ദ്ലാജെ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഹരിയാനയിൽ ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി തിരംഗ യാത്ര നടത്തി.
‘വടക്ക് കിഴക്കൻ മേഖലയിൽ കോൺഗ്രസ്സ് ഭരണകാലത്തെ കറുത്ത ചരിത്രം എടുത്ത് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം നിശബ്ദമായെന്നും വടക്ക് കിഴക്കൻ മേഖല മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും രാജ്യത്തെ ഒറ്റക്കെട്ടായി മുൻപോട്ട് പോവുകയാണെന്നും’ അനുരാഗ് ഠാക്കൂർ പറഞ്ഞു
ജമ്മു കാശ്മീരിൽ ഷോപ്പിയാനിൽ ‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പോലീസിന്റെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരെ കൂടാതെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും തിരംഗ യാത്രയിൽ പങ്കെടുത്തു
Comments