കോട്ടയം ∙ കോട്ടയം നഗര മധ്യത്തിൽ അർധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റു രക്തത്തിൽ കുളിച്ച് നടുറോഡിൽ കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.മലയാള മനോരമയ്‌ക്കു സമീപം ബസേലിയോസ് കോളജ് ജംക്‌ഷനിൽ ആണ് സംഭവം.
കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) വിനെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രി 12.30ന് ശേഷമാണു സംഭവം. പ്രതി ലഹരിക്ക് അടിമ ആണെന്നും ,അങ്ങിനെയാണ് കൃത്യം നടത്തിയതെന്നും പോലീസ് സംശയിക്കുന്നു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചുണ്ടെലി ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. പുറത്തിറങ്ങിയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ .
കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നാണ് റിപ്പോർട്ട്. ഇവരുടെ കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്‌ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ബസേലിയോസ് കോളജ് ജംക്‌ഷന് സമീപം കടത്തിണ്ണയിൽ കിടക്കുകയായിരുന്നു ബിന്ദു. യവർക്കു സമീപം തെരുവിൽ തന്നെ കഴിയുന്ന മറ്റൊരാൾ ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോൾ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ആദ്യം ഇയാളെ ആക്രമിക്കുകയായിരുന്നു.അംഗപരിമിതനായ എരുമേലി സ്വദേശി രാജു എന്നയാളാണ് ഇതെന്ന് പറയുന്നു.ലോഹ ഊന്നുവടി ഉപയോഗിച്ച് രാജു വെട്ടു തടയുകയും രക്ഷപ്പെടാനായി രാജു സമീപത്തേക്ക് ഓടി മാറുകയും ചെയ്തു.
ഈ സമയം കത്തി ഉപയോഗിച്ച് ബാബു ബിന്ദുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. റക്അത്തിൽ കുളിച്ച് പതിനഞ്ചു മിനിറ്റോളംറോഡിൽ കിടന്ന ബിന്ദുവിനെ പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സമീപമിരുന്ന് ബിന്ദുവിന്റെ തല താങ്ങി ഉയർത്താൻ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. സമീപത്തേക്കു അടുക്കാൻ ശ്രമിക്കുന്നവരെ അസഭ്യം പറയാനും പൊലീസിനെ ഉൾപ്പെടെ ആക്രമിക്കാനും ബാബു ശ്രമിച്ചു. ബിന്ദുവിനെ കൊണ്ടുപോയ ശേഷം ജനറൽ ആശുപത്രിയിലും ഇയാൾ എത്തി.
പിന്നാലെ ബാബുവാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞതോടെ ആശുപത്രിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബാബു വലിച്ചെറിഞ്ഞ വെട്ടു കത്തി പൊലീസ് കണ്ടെടുത്തു. എന്നാൽ രാജു വെട്ടിയെന്നാണ് പൊലീസിനോടു ബാബുവിന്റെ മൊഴി. അതുകൊണ്ട് എരുമേലി സ്വദേശി രാജുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments