ന്യൂഡൽഹി: സൈബർ സുരക്ഷ ഉറപ്പുവരുത്താൻ തദ്ദേശീമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച് പ്രതിരോധ മന്ത്രാലയം. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരമായാണ് പ്രതിരോധ മന്ത്രാലയം ‘മായ’ ഉപയോഗിക്കുക. ചൈനയുടെ സൈബർ, മാൽവെയർ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രതിരോധ മന്ത്രാലയത്തിന്റെ രാജ്യത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളുടെ സുരക്ഷയാണ് മായ ഒ.എസിലൂടെ വർദ്ധിപ്പിക്കുക.
2021ലാണ് ചൈനയിൽ നിന്നടക്കമുളള സൈബറാക്രമണങ്ങൾ വർദ്ധിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിന്റെ കമ്പ്യൂട്ടറുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വിൻഡോസിനേക്കാൾ സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മായ ഒ.എസ് ഉയർന്ന സൈബർ സുരക്ഷയാണ് ഒരുക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി), ദി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനെസേഷൻ, സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാവൻസ്ഡ് കമ്പ്യൂട്ടിംഗ് തുടങ്ങീ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് മായ ഒ.എസ് വികസിപ്പിച്ചെടുത്തത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ആറുമാസം കൊണ്ടാണ് ഇന്ത്യ തയ്യാറാക്കിയതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിൻഡോസിന് സമാനമായതിനാൽ മായയുടെ ഉപയോഗരീതി വളരെ വേഗത്തിൽ ഉപഭോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും. ഇതിലുളള ചക്രവ്യൂഹ് എന്ന ആന്റിവൈറസ് സോഫ്റ്റ്വെയറിലൂടെ സൈബറാക്രമണത്തെ നിയന്ത്രിക്കാൻ കഴിയും. മായ ഒ.എസിന്റെ പ്രവർത്തനം നിലവിൽ കരസേനയും വ്യോമസേനയും വിലയിരുത്തി വരികയാണ്. ഓഗസ്റ്റ് 15ന് മുമ്പ് തന്നെ സൗത്ത് ബ്ലോക്കിലെ കമ്പ്യൂട്ടറുകളിലെല്ലാം മായ ഇൻസ്റ്റാൾ ചെയ്യാനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ മറ്റ് കമ്പ്യൂട്ടറുകളിലും പുതി ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യും.
Comments