ന്യൂഡൽഹി: രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യപുലരിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന കേൾക്കാൻ ഇത്തവണ കുറച്ചധികം ‘അതിഥികൾ’ ഉണ്ടാകും. ചെങ്കോട്ടയിലെ സ്വതന്ത്ര്യദിനാഘോഷങ്ങളിലാകും പ്രത്യേക ക്ഷണപ്രകാരം 1,800-ഓളം പേരെത്തുക. രാജ്യത്തിന്റെ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചവരും പ്രതിസന്ധിഘട്ടങ്ങളിൽ മരണത്തെ മുഖാമുഖം കണ്ട് രാജ്യത്തിനായി പോരാടിയ ആരോഗ്യ പ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളിൽ ഉൾപ്പെടുന്നു.
നിരവധി മേഖലയിൽ നിന്നുള്ള നൂറുക്കണക്കിന് പേരാകും ചടങ്ങിൽ പങ്കെടുക്കുക. കൊറോണ മഹാമാരിയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചവരായിരുന്നു ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ. ജീവൻ കാക്കുന്നതിനിടെ ജീവൻ നഷ്ടമായവരെ കൂപ്പുകൈകളോടെയാണ് രാജ്യം എന്നും ഓർമ്മിക്കുന്നത്. മഹാമാരിയ്‌ക്ക് ശേഷമാണ് നഴ്‌സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രാധാന്യത്തെ കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായതെന്ന് ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ നിധി ബേല പറഞ്ഞു. കുടുംബത്തോടൊപ്പമാണ് നിധി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.
മഹാമാരി കാലത്ത് മികച്ച സേവനം കാഴ്ചവെച്ച്, രാഷ്‌ട്രപതിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ നഴ്‌സായ സവിതാ റാണിയും കുടുബത്തിനോടൊപ്പം സ്വാതന്ത്ര്യദിനഘോഷത്തിൽ പങ്കുച്ചേരും. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ നഴ്‌സിംഗ് ഓഫീസറായാണ് സവിത ജോലി ചെയ്യുന്നത്. മഹാമാരിയെ അതിജീവിച്ച ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായിരുന്നു. ഇതിനായി മുൻപന്തിയിൽ നിന്ന് നയിച്ചവരിൽ ഒരാളായിരുന്നു ഹിന്ദു റാവു ഹോസ്പിറ്റലിലെ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് വീർമതി. ഇവരും പ്രധാനമന്ത്രിയെ ശ്രവിക്കാൻ ചെങ്കോട്ടയിലെത്തും.
വളരെ പ്രയാസകരമായ കാലഘട്ടമാണ് കഴിഞ്ഞുപോയത്. അക്ഷീണം പ്രവർത്തിച്ച ഞങ്ങളെ രാജ്യത്തിലെ ഏറ്റവും അഭിമാനകരമായ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചതിൽ വളരെ സന്തോഷമുണ്ട്. തങ്ങളുടെ ജോലിയ്‌ക്ക് ലഭിക്കുന്ന വലിയ അംഗീകാരവും സർക്കാരിന്റെ പ്രപതിബന്ധതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് 56-കാരി പറയുന്നു.
അമൃത് സരോവർ, ഹർ ഘർ ജൽ, പിഎം ശ്രം യോഗി മന്ധൻ, സെൻട്രൽ വിസ്ത, പിഎം കിസാൻ, പിഎം വികാസ് തുടങ്ങി നിരവധി സർക്കാർ പദ്ധതികളുമായി ബന്ധമുള്ള 50 തൊഴിലാളികളെ കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്. 50 നഴ്സുമാർ, 50 മത്സ്യത്തൊഴിലാളികൾ, 50 ഖാദി തൊഴിലാളികൾ, 50 പ്രൈമറി സ്‌കൂൾ അധ്യാപകർ, വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 301 സർപഞ്ചുമാർ എന്നിവരെയും സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ട അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
Comments