ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രം അടിച്ച് തകർത്ത് ഖാലിസ്ഥാൻ ഭീകരർ. ബ്രിട്ടീഷ് കോളംബിയയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് അടിച്ചു തകർത്തത്. അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും അക്രമികൾ പതിച്ചു. ‘ജൂൺ 18-ന് നടന്ന കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണം’ എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. കൊല്ലപ്പെട്ട ഖലിസ്ഥാന വിഘടവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററിനൊപ്പമുണ്ട്.
ജൂൺ 18-നാണ് വിഘടവാദി സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനായിരുന്ന നിജ്ജാറിനെ രണ്ട് അജ്ഞാതർ കൊലപ്പെടുത്തിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് ഇന്നലെ ആക്രമണം നടന്ന സറേയിലെ ലക്ഷ്മി നാരായൺ മന്ദിർ. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടാവുന്നത്.
ഖലിസ്ഥാനികൾ നിരന്തരമായി ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. ഈ വർഷമാദ്യം കാനഡയിലെ ബ്രാപ്ടണിലെ പ്രമുഖ ക്ഷേത്രത്തിൽ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകൾ പതിച്ചിരുന്നു. ഏപ്രിൽ മാസത്തിലും സമാന രീതിയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷേത്രച്ചുവരുകളിൽ രണ്ട് പേർ സ്‌പ്രേ പെയിന്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Comments