തിരുവനന്തപുരം: രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന ആളോഹരി വരുമാനം കേരളത്തിന് നൽകുന്നില്ല. 18,000 കോടി രൂപയുടെ കുറവാണ് ഇപ്പോൾ ഉള്ളത്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്രം നൽകാൻ തയ്യാറാകുന്നില്ല. ഇതിൽ 12,000 കോടി രൂപയുടെ നഷ്ടം. റവന്യു കമ്മി നികത്തുന്നതിന്റെ ഗ്രാന്റ് ആദ്യ വർഷം 19,000 കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം വർഷം 13,000 കോടി രൂപയായി കുറച്ചു. ഇപ്രാവശ്യം അത് 4,000 ആയി കുറച്ചു. ആഭ്യന്തര വരുമാനത്തിന്റ അഞ്ച് ശതമാനം കടം വാങ്ങാവുന്നതാണ്, എന്നാൽ ഇപ്പോൾ മൂന്ന് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രത്തിന് 6.5 ശതമാനമാണ് കടം വാങ്ങാവുന്നതിന്റെ പരിധി. അവർക്ക് പരമാവധി എടുക്കാനുള്ള പരിധി അഞ്ച് ശതമാനമാണെന്ന് നിലനിൽക്കെയാണ് ഇത് .
സംസ്ഥാന സർക്കാർ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളിൽ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി രൂപീകരിച്ച കമ്പനിയും അതിന്റെ ലോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ കടമാക്കിയെടുത്തിരിക്കുകയാണ്. കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രത്തിൽ നിന്ന് എടുക്കേണ്ട സഹായത്തിന് പുറമേ കേരളം ആഭ്യന്തര മേഖലയിൽ നിന്ന് 55 ശതമാനമാണ് സ്വരൂപിക്കേണ്ടത്. ഇത് കേരളം സ്വരൂപിച്ചാലും കേന്ദ്ര സർക്കാർ 45 ശതമാനം തരണം. ഈ 45 ശതമാനമാണ് 30 ശതമാനത്തിലൊതുക്കിയത്. കേന്ദ്രം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എംപിമാർ കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട് കടം ആവശ്യപ്പെടാൻ പോയെങ്കിലും ഒറ്റ യുഡിഎഫ് എംപിമാരാരും ഒപ്പം വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.















