നാഗാസ്ത്രബന്ധനത്തിലായ രാമലക്ഷ്മണന്മാർ ജീവൻ വെടിഞ്ഞന്ന് തെറ്റിദ്ധരിച്ച് രാക്ഷസപ്പട പിൻവാങ്ങി. ഇന്ദ്രജിത്തിന്റെ പോരാട്ട വീര്യത്തിൽ രാമലക്ഷ്മണന്മാർ കാലപുരി പൂകിയ വാർത്ത രാവണനെ ഹർഷപുളകിതനാക്കി. ഇനി സീതയെ സ്വന്തമാക്കാൻ താമസിക്കേണ്ടെന്നു തീരുമാനിച്ച് സീതയെ പരിരക്ഷിക്കുന്ന ത്രിജടയുൾപ്പടെയുള്ള നക്തഞ്ചരികളെ വിളിച്ചു വരുത്തി. സീതയെ പുഷ്പകവിമാനത്തിലേറ്റി യുദ്ധക്കളം കാട്ടിക്കൊടുക്കുവാൻ നിർദ്ദേശിച്ചു. മരിച്ചു കിടക്കുന്ന ഭർത്താവിനെയും അനുജനെയും കാണുന്നതോടെ മറ്റൊരാശ്രയമില്ലെന്ന് തോന്നി സീത തനിക്ക് വഴിപ്പെടുമെന്നാണ് രാവണന്റെ ചിന്ത.
പുഷ്പകവിമാനത്തിൽ കയറാൻ സന്നദ്ധയാകാത്ത സീതയെ നിർബ്ബന്ധപൂർവ്വം പിടിച്ചു കയറ്റി യുദ്ധക്കളം കാണിച്ചു കൊടുത്തു. രാമ ലക്ഷ്മണന്മാർ ചേതനയറ്റു കിടക്കുന്നതു കണ്ട സീത നിലവിളിച്ചു പോയി. എന്നാൽ ത്രിജടയെന്ന രാക്ഷസി സീതയെ സമാധാനിപ്പിച്ചു. ഈ പുഷ്പകവിമാനം വിധവകൾ കയറിയാൽ ചലിക്കില്ലെന്നു പറയുന്നു. രാമൻ മരിച്ചിരുന്നെങ്കിൽ സീത കയറിയപ്പോൾ വിമാനം ചലിക്കില്ലായിരുന്നു. ചലിച്ചതിനാൽ രാമൻ മരിച്ചിട്ടില്ലെന്ന് ഉറപ്പാക്കാമെന്നും, നേരത്തേ രാമ ശിരസ്സും വില്ലും കൊണ്ടുവച്ചു നടത്തിയ മായാപ്രയോഗത്തിന്റെ ഭാഗമാണിതെന്നും സീതയെ ധരിപ്പിക്കുന്നു. ആത്മവിശ്വാസം വീണ്ടെടുത്ത സീതയെയാണ് നാം പിന്നീട് കാണുന്നത്.
വിഭീഷണൻ സേനാ മുഖത്തെത്തി വാനരന്മാർക്ക് ആത്മവിശ്വാസം നൽകുന്നു. നാഗാസ്ത്രബന്ധനമൊഴിയുമ്പോൾ കുമാരന്മാർ എഴുന്നേൽക്കുമെന്നും പടയെ ഒന്നിച്ചു നിർത്താനും വാനരസേനാനായകർക്ക് അദ്ദേഹം നിർദ്ദേശം നൽകുന്നു.
അപ്പോഴേക്കും ഉഗ്രമായ ചിറകടി ശബ്ദത്തോടെ ഗരുഡനെത്തുന്നു. ഗരുഡ സാന്നിദ്ധ്യം കൊണ്ടു തന്നെ നാഗാസ്ത്ര ബന്ധനമൊഴിഞ്ഞ് കുമാരന്മാർ ഊർജ്ജസ്വലരാകുന്നു. ഗരുഡൻ വിടവാങ്ങിയതോടെ വാനരപ്പട പിന്നെയും യുദ്ധ സജ്ജരായി വെല്ലുവിളിക്കുന്നു. ഏറെ നേരമായിട്ടും കേൾക്കാതിരുന്ന വാനര ശബ്ദം ഉച്ചത്തിൽ മുഴങ്ങിയതു കേട്ട് രാവണൻ അത്ഭുതസ്ബദനാകുന്നു.തുടർന്ന് രാക്ഷസ വീരനായ ധൂമ്രാക്ഷൻ പടയും നയിച്ചെത്തി. അത്യുഗ്രമായ യുദ്ധത്തിൽ ഇരു ഭാഗത്തും വലിയ നാശമുണ്ടായി. മാരുതി ധൂമ്രാക്ഷനെ കാലപുരിക്കയച്ചു. വജ്രദ്രംഷ്‌ട്രനാണ് പിന്നീട് പടയുമായെത്തുന്നത്. ഭീകരമായ യുദ്ധത്തിൽ അംഗദൻ ആ രാക്ഷസനെ വധിച്ചു. അകമ്പനനെയാണ് രാവണൻ പിന്നീട് നിയോഗിക്കുന്നത്. ഹനുമാൻ ആ രാക്ഷസ പ്രമുഖനേയും ഉഗ്രമായ പോരാട്ടത്തിനൊടുവിൽ വധിച്ചു.
പ്രഹസ്തനെന്ന സർവ്വസൈന്യാധിപൻ ആദ്യം തന്നെ യുദ്ധമൊഴിവാക്കണമെന്ന് രാവണനോട് പറഞ്ഞിരുന്നു. അങ്ങനെയുള്ള പ്രഹസ്തനും യജമാന ഭക്തിയാൽ വൻ പടയേയും കൂട്ടി യുദ്ധക്കളത്തിലെത്തി വാനരപ്പടയ്‌ക്ക് വൻ നാശം വിതച്ചു. നീലനെന്ന വാനരൻ പ്രഹസ്തനെ വലിയ പാറക്കല്ലെടുത്ത് തലയ്‌ക്കടിച്ചു കൊന്നു കളഞ്ഞു.
രാവണൻ തന്നെ പോർക്കളത്തിലിറങ്ങിയതോടെ യുദ്ധത്തിന് പുതിയ മാനം കൈവന്നു. വിഭീഷണൻ രാവണനെയും കൂടെയുള്ള രാക്ഷസ പ്രമുഖരെയും രാമന് പരിചയപ്പെടുത്തിക്കൊടുത്തു. രാവണനാേടെതിരിട്ട സുഗ്രീവനെ ആയുധം പ്രയോഗിച്ച് വീഴ്‌ത്തിക്കളഞ്ഞു. തനിക്ക് രാവണനോട് യുദ്ധം ചെയ്യണമെന്ന ലക്ഷ്മണ കുമാരന്റെ ആഗ്രഹം രാമൻ അനുവദിച്ചു കൊടുത്തു.
ഇതിനിടയിൽ മാരുതി ദശാസ്യനോടേറ്റ് നല്ലൊരടി കൊടുത്തു. രാവണൻ ഹനുമാന്റെ നെഞ്ചിൽത്തന്നെ വലതു കൈ കൊണ്ട് ഓങ്ങിയടിച്ചു. ചലിക്കാനാവാതെ മാരുതി നിന്നു പോയി. തുടർന്ന് ഹനുമാനും തിരിച്ചടിച്ചു. ഭൂകമ്പത്തിൽ പർവ്വതം ഇളകുമ്പോലെ രാവണനും ആടിപ്പോയി എന്നാണ് കവി പറയുന്നത്. വാനരന്റെ കൈക്കരുത്തിനെ അഭിനന്ദിച്ച് വീണ്ടും രാവണൻ മാരുതിയുമായി ഏറെ നേരം പോരാടി. നീലൻ എന്ന വാനരനും രാവണനു നേരേ ആക്രമണം തുടങ്ങി. ധ്വജാഗ്രത്തിലും രാവണന്റെ കിരീടത്തിലും മാറി മാറി ചാടിക്കളിക്കുന്ന നീലനു നേരെ ആഗ്നേയ സംയോജിതമായ അസ്ത്രം പ്രയോഗിച്ചു. അഗ്നിപുത്രനായ നീലനെ അതു ബാധിച്ചില്ല.
ലക്ഷ്മണൻ ഉഗ്രമായ ഞാണൊലിയിട്ട് രാവണനെ പോരിനു വിളിച്ചു. പിന്നീട് നടന്ന ഉഗ്രമായ പോരിൽ തന്റെ എതിരാളി നിസ്സാരനല്ലെന്ന് രാക്ഷസ പ്രമുഖന് ബോദ്ധ്യമായി. ആടിപ്പോയ രാവണൻ ബ്രഹ്മദത്തമായതും ആരാലും തടുക്കാൻ കഴിയാത്തതുമായ ഒരു വേൽ ലക്ഷ്മണനു നേരെ പ്രയോഗിച്ചു. ലക്ഷ്മണ ശരങ്ങൾ ഇതിനു മുമ്പിൽ പരാജയപ്പെട്ടതോടെ ബോധഹീനനായി വീണു പോയി. കുമാരനെ എടുത്തു കൊണ്ട് ലങ്കയിലേക്ക് പോകാൻ രാവണൻ ഒരു ശ്രമം നടത്തി. എന്നാൽ ആ ശരീരം പൊന്തിക്കാനാവാതെ രാവണൻ പരാജിതനായി. അപ്പോഴേക്കും ഹനുമാൻ പാഞ്ഞെത്തി രാവണന്റെ നെഞ്ചിൽ ശക്തമായി ഒന്നടിച്ച ശേഷം ലക്ഷ്മണ കുമാരനെ എടുത്തു കൊണ്ടുപോയി. അപ്രതീക്ഷിതമായി കിട്ടിയ ഇടിയിൽ രാവണന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോരയൊഴുകിയത്രേ. ലക്ഷ്മണന് ബോധം തിരിച്ചു കിട്ടുമ്പോഴേക്കും രാമൻ യുദ്ധസന്നദ്ധനായി രാവണന്റെ മുന്നിലെത്തി. രഥത്തിലിരുന്ന് യുദ്ധം ചെയ്യുന്ന രാവണനോട് എതിരിടാൻ മാരുതിയുടെ തോളിലേറിയാണ് രാമനെത്തുന്നത്. ഉഗ്രമായ യുദ്ധത്തിൽ രാവണ ശരമേറ്റ് ഹനുമാന് പരിക്കുപറ്റി ചോരയൊലിക്കുന്നത് കണ്ടതോടെ ശ്രീരാമൻ ആയുധ പ്രയോഗത്തിലെ എല്ലാ അടവുകളും രാവണനു നേരേ പ്രയോഗിച്ചു. കിരീടം നഷ്ടപ്പെട്ട് അവശനായ രാക്ഷസരാജാവിനോട് ക്ഷീണം മാറ്റി പിന്നീട് വരുവാൻ പറഞ്ഞ് രാമൻ തിരികെ അയയ്‌ക്കുന്നു. അഹങ്കാരവും ആനന്ദവും നശിച്ച് ശരീരമാസകലം മുറിവേറ്റ് മനം കലങ്ങി യുദ്ധക്കളത്തിൽ നിന്ന് രാവണൻ മടങ്ങിപ്പോയി.
കുംഭകർണ്ണനെ യുദ്ധത്തിന് സജ്ജമാക്കാനാണ് പിന്നീട് രാവണൻ നിർദ്ദേശിച്ചത്. നിദ്രയ്‌ക്കടിപ്പെട്ട് ആറുമാസം ഉറങ്ങുന്ന രാവണ സഹോദരനെ ഉണർത്താൻ തന്നെ രാക്ഷസന്മാർ ഏറെ പാടുപെട്ടു. ഉണർന്നെണീറ്റ രാക്ഷസന് കുംഭസഹസ്രം മദ്യവും രക്തവും മാംസവും നൽകി തൃപ്തിപ്പെടുത്തി രാവണ സന്നിധിയിലേക്ക് ആനയിച്ചു.
യുദ്ധ വിവരങ്ങളറിഞ്ഞ കുംഭകർണ്ണൻ രാവണനെ പഴിക്കുകയും രാമനുമായി സന്ധി ചെയ്യേണ്ടതിന്റെ ആവശ്യകത പറയുകയും ചെയ്തെങ്കിലും മദാന്ധനായ രാവണിയത് കേട്ടില്ല. ജ്യേഷ്ഠനോടുള്ള ആദരവു കാരണം കുംഭകർണ്ണൻ യുദ്ധക്കളത്തിലേക്ക് യാത്രയായി. കരിമ്പിൻ തോട്ടത്തിലിറങ്ങിയ മദയാനയെപ്പോലെ വാനരന്മാരെ വാരി വിഴുങ്ങിയും കൈകാലുകളാൽ താഡിച്ചും വാനരപ്പടയ്‌ക്ക് വൻ നാശം വിതച്ചു. കുംഭകർണ്ണനോടേറ്റ കപികളെയൊക്കെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറി. ഹനുമാനും സുഗ്രീവനും നന്നായി പൊരുതി. അംഗദ പ്രഹരത്തിനാൽ കുംഭകർണ്ണൻ വീണു പോയി. ഒരു ഘട്ടത്തിൽ സുഗ്രീവനെ പൊക്കിയെടുത്ത് തടവിലാക്കാനായി രാക്ഷസൻ ശ്രമിക്കുക പോലും ചെയ്തു. പെട്ടെന്ന് ബോധം വീണ സുഗ്രീവൻ എതിരാളിയുടെ മൂക്കും ചെവികളും വലിച്ചു പറിക്കുന്നതിനിടയിൽ രക്ഷപ്പെട്ടു. രക്തപ്പുഴകളും കബന്ധങ്ങളും നിറഞ്ഞ രണഭൂമിയിൽ മുറിവേറ്റവരുടെ ദീനരോദനം മുഴങ്ങി. ലക്ഷ്മണൻ കുംഭകർണ്ണനുമായി യുദ്ധം ചെയ്തു. നന്നായി പരുക്കേറ്റ രാക്ഷസൻ ലക്ഷ്മണനെ വിട്ട്, രാമനെക്കൊന്നാൽ യുദ്ധം അവസാനിക്കുമെന്ന ചിന്തയിൽ, രാമനു നേരേ തിരിഞ്ഞു. മദം മുഴുത്ത രാവണ സഹോദരൻ വാനരന്മാരെ മാത്രമല്ല രാക്ഷസന്മാരെയും വാരി വിഴുങ്ങുന്നത് കണ്ട രാമൻ ഇവനെ വധിക്കാൻ എന്തുണ്ടു മാർഗ്ഗമെന്ന് ചിന്തിച്ചു.
രാക്ഷസന്റെ വലതു കൈയ്യും തുടർന്ന് ഇടതു കയ്യും ഉഗ്ര ശരങ്ങളാൽ രാമൻ ഛേദിച്ചു കളഞ്ഞു. എന്നിട്ടും കലിയടങ്ങാതെ മുന്നോട്ടു കുതിച്ച രാക്ഷസന്റെ ഇരുകാലുകളും മുറിച്ചു കളഞ്ഞു. കോദണ്ഡത്തിൽ നിന്ന് തുരുതുരെ അമ്പുകൾ പുറപ്പെട്ട് രാക്ഷസന്റെ വായിൽ തുളഞ്ഞു കയറി. മറ്റൊരസ്ത്രം കുംഭകർണ്ണന്റെ ശിരസ്സ് ഛേദിച്ച് കടലിലിട്ടു. വാനരപ്പടയുടെ സന്തോഷം വാനോളമുയർന്നു.
സഹോദരന്റെ വേർപാടറിഞ്ഞ രാവണൻ മോഹിച്ച് നിലത്തു വീണു. തന്റെ കൈകൾ തന്നെ നഷ്ടമായതായി വിലപിച്ചു. എന്നിട്ടും പാഠം പഠിക്കാതെ നിരവധി യോദ്ധാക്കളെ നിയോഗിക്കുകയും അവരൊക്കെ കാലപുരി പൂകൂകയും ചെയ്തു. തുടർന്ന് മേഘനാദനെ യുദ്ധത്തിനായി നിയോഗിച്ചു. മായായുദ്ധത്തിൽ വിശാരദനായ ഇന്ദ്രജിത്ത് യുദ്ധസന്നദ്ധനായി.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാമെങ്കിലും വീണ്ടും വീണ്ടും രാമായണം വായിക്കാൻ തോന്നുന്നത് എന്തുകൊണ്ടായിരിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിന്റെ ആഖ്യാനശൈലിയായിരിക്കാം ഭാരതീയരെക്കൊണ്ട് ഇത് ഇന്നും വായിക്കാൻ പ്രേരിപ്പിക്കുന്നത്. നിരവധി രാമായണങ്ങളുണ്ടായതും നിരവധി രാജ്യങ്ങളിൽ രാമനെ വീര പുരുഷനായി കണക്കാക്കുന്നതും അത്ഭുതമായി തന്നെ നിലനിൽക്കുന്നു.
ഇന്ദ്രജിത്തിന്റെ പോരാട്ട വീര്യവുമായി യുദ്ധകാണ്ഡം 40 -)o സർഗ്ഗം തുടരുകയാണ്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments