റിയാദ്: സൗദി പ്രോ ലീഗിലേക്ക് ചുവടുമാറ്റം നടത്തി ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ. ക്രിസ്റ്റ്യാനൊ റൊണാൾഡോക്കും കരീം ബെൻസെമക്കും പിന്നാലെയാണ് താരം സൗദി പ്രൊ ലീഗിലേക്കെത്തുന്നത്. അൽ ഹിലാൽ മുന്നോട്ടുവെച്ച കരാർ താരവും പിഎസ്ജിയും അംഗീകരിക്കുകയായിരുന്നു. നെയ്മറുടെ ട്രാൻസ്ഫർ സംബന്ധിച്ച് പിഎസ്ജിയും അൽ ഹിലാലും ധാരണയിലെത്തിയതായി പ്രമുഖ ഫുട്‌ബോൾ ട്രാൻസ്ഫർ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
98.5 മില്യൺ ഡോളറിനാണ് പിഎസ്ജിയിൽ നിന്ന് രണ്ട് വർഷ കരാറിൽ 31കാരനായ നെയ്മറെ അൽ ഹിലാൽ ടീമിലെത്തിക്കുന്നത്. പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും പിഎസ്ജി വിടാൻ താരം തീരുമാനിക്കുകയായിരുന്നു. മുമ്പ് താരം കളിച്ചിരുന്ന ബാഴ്‌സലോണയിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് സൗദി പ്രോ ലീഗിലേക്ക് കൂടുമാറാൻ സൂപ്പർ താരം തീരുമാനിച്ചത്. 88 മില്യൺ ഡോളറായിരിക്കും നെയ്മർക്ക് അൽ ഹിലാലിൽ നിന്ന് പ്രതിഫലമായി ലഭിക്കുക.
ബാഴ്‌സലോണയിൽ നിന്ന് 2017ൽ റെക്കോർഡ് തുകയായ 222 ദശലക്ഷം യൂറോയ്‌ക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ നിന്നായി 82 ഗോളുകളാണ് താരം പിഎസ്ജിക്കായി നേടിയത്. ബാഴ്‌സയിൽ നിന്ന് പിഎസ്ജിയിലെത്തിയ സൂപ്പർ താരം ലയണൽ മെസിയും ക്ലബ്ബ് വിട്ടതോടെയാണ് പിഎസ്ജി വിടാൻ നെയ്മറും തീരുമാനിച്ചത്.
Comments