ന്യൂഡൽഹി: 77-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ എന്റെ കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐതിഹാസികമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നടന്ന പ്രധാനമന്ത്രിയുടെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലൂടെ അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു.
2014 മുതലുള്ള തന്റെ പാരമ്പര്യം തുടർന്ന് കൊണ്ട് ഓഫ്-വൈറ്റ് കുർത്തയും മൾട്ടികളർ രാജസ്ഥാനി ബന്ധാനി പ്രിന്റ് തലപ്പാവും അണിഞ്ഞാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ആഘോഷത്തിനെത്തിയത്. മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളിലേക്ക് കടന്നത്. ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ ചേർന്നു സ്വീകരിച്ചു.
2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു. മേജർ ഇന്ദ്രജിത് സച്ചിൻ, നേവൽ കൺജന്റ് ലെഫ്റ്റനന്റ് കമാൻഡർ എം വി രാഹുൽ രാമൻ, എയർഫോഴ്‌സ് കൺജന്റ് സ്‌ക്വാഡ്രൺ ലീഡർ ആകാശ് ഗംഗാസ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ നയിച്ചത്. അഡീഷണൽ ഡിസിപി സന്ധ്യ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഡൽഹി പോലീസ് സംഘത്തെ നിയോഗിച്ചിരുന്നത്.
‘140 കോടി അംഗങ്ങളുള്ള കുടുംബം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം മുന്നേറുകയാണ്. ഇതിന് പിന്നിൽ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പരിശ്രമമാണ്. വികസിത ഇന്ത്യയിൽ ലോകം പ്രതീക്ഷ അർപ്പിക്കുന്നു. സാങ്കേതിക വിപ്ലവത്തിൽ ഭാരതത്തിന്റെ സംഭാവന നിർണായകമാണ്. വരുന്ന 25 വർഷങ്ങൾ ഇന്ത്യയെ സമ്പന്ധിച്ചിടത്തോളം സുപ്രധാനമാണ്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യ ആയിരിക്കും’ പ്രധാനമന്ത്രി പറഞ്ഞു.
Comments