കണ്ണൂർ: മാസപ്പടി വിവാദത്തിൽ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രത്യേക അജൻഡയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് കണ്ണൂരിൽ ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റിൽ സംസാരിക്കവേ എംവി ഗോവിന്ദൻ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നും മറച്ചുവെയ്‌ക്കാനില്ല. ആസൂത്രിതമായ നീക്കമാണ് സിപിഎമ്മിനെതിരെ നടക്കുന്നത്.കോടിയേരിയുടെ മക്കളുടെ കാര്യം വന്നപ്പോൾ സിപിഎം നിലപാടെടുത്തു. അതേ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളെ പഴിചാരി മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. മാസപ്പടി വിവാദത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാദ്ധ്യമങ്ങൾ എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമസ്ഥാപനങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങളാണ് വിവാദങ്ങളുടെ കാരണം. മാദ്ധ്യമ പ്രവർത്തകർക്ക് സ്വതന്ത്ര്യം ലഭിക്കുന്നില്ലെന്നുമാണ് മന്ത്രി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
Comments