തൃശൂർ: കുടുംബശ്രീ ഹോട്ടലിലെ ജീവനക്കാരെ പറഞ്ഞുപറ്റിച്ച് സർക്കാർ. കുടുംബശ്രീ കൂട്ടായ്മകൾ നടത്തിയിരുന്ന 1000 ജനകീയ ഹോട്ടലുകളെയാണ് സബ്‌സിഡി പിൻവലിച്ചുകൊണ്ട് സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൊവിഡ് മുന്നിൽ കണ്ടാണ് പദ്ധതി ആരഭിച്ചതെന്നും സബ്‌സിഡി നൽകേണ്ട സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നുമാണ് സർക്കാർ ഇപ്പോൾ വാദിക്കുന്നത്. സർക്കാർ സഹായം നിലച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് ഭൂരുഭാഗം ഹോട്ടലുകളും.
ഒന്നാം പിണറായി സർക്കാരിന്റെ ‘വിശപ്പ് രഹിത കേരളം’എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയതാണ് ജനകീയ ഹോട്ടൽ. കുടുംബശ്രീ മുഖേന സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി ആരംഭിച്ചതാണ് ഈ ഹോട്ടലുകൾ. കുടുംബശ്രീയ്‌ക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്. എന്നാൽ, ജനകീയ ഹോട്ടലുകൾ കൊറോണ കാലത്ത് തുടങ്ങിയതെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇപ്പോൾ ആരോപിക്കുന്നത്. സ്ത്രീകളുടെ ഈ പദ്ധതി സർക്കാർ ഒഴിവാക്കുകയാണെങ്കിൽ സ്ത്രീകൾ കൂടുതൽ കഷ്ടതയിലാകും.
ഊണിന്റെ വില 30 രൂപയാക്കി ഉയർത്താനുള്ള സർക്കാർ തീരുമാനം യാതൊരു തരത്തിലും ദോഷം ചെയ്യില്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെയും വില വർദ്ധിച്ചതോടെ ജനകീയ ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലാണ് നിൽക്കുന്നത്. ഊണിന്റെ വില 30 രൂപയായി വർദ്ധിച്ചതോടെ ഹോട്ടലിലെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇത് ഹോട്ടലുകളുടെ പ്രതിസന്ധി മുമ്പത്തേക്കാൾ കൂട്ടുകയാണുണ്ടായത്. 20 രൂപ ഊണിനെ ആശ്രയിച്ചിരുന്ന വിദ്യാർത്ഥികളടക്കം പലരും ഇപ്പോൾ ഹോട്ടലുകളിലെത്തുന്നില്ലെന്നും ജീവനക്കാർ പറയുന്നു.















