തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടരുന്ന സാഹര്യത്തിൽ പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ വിശദ പഠനത്തിനായി ഗതാഗത വകുപ്പ് വിദഗ്ധ സമിതിയെ രൂപീകരിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ അപകടങ്ങളാകും സമിതി പരിശോധിക്കുക. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.
അപകടങ്ങളിലേക്ക് നയിക്കുന്നതിൽ അശാസ്ത്രീയമായ മോഡിഫിക്കേഷനുകളും ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകട കേസുകൾ സംസ്ഥാനത്ത് അടുത്തിടെയായി വർദ്ധിച്ചുവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ തീരുമാനിച്ചത്. റോഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്.
അതേസമയം സ്ഥിരം റോഡ് നിയമലംഘകരുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനും നിയമം പാലിക്കുന്നവർക്ക് പ്രീമിയത്തിൽ ഇളവ് വരുത്തുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച വിഷയത്തിലും തീരുമാനം ആയത്. തേർഡ് പാർട്ടി ഇൻഷുറൻസ് ഒഴികെയുള്ള ഇൻഷുറൻസ് തുകയിലാകും മാറ്റമുണ്ടാകുക. ഇത് സംബന്ധിച്ച നിയമ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി നിയമ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments