ന്യൂഡൽഹി: വീണ്ടും രാഹുലിനെ പുകഴ്‌ത്തി പാകിസ്താൻ. മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് രാഹുലിനെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനായി സർവേ നടത്തുമെന്ന പ്രഖ്യാപനം ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും രാഹുലിന്റെ മുതുമുത്തച്ഛനുമായ ജവഹർലാൽ നെഹ്‌റുവിനെ പോലെ ഒന്നാന്തരം സോഷ്യലിസ്റ്റാണ് രാഹുലെന്നും ഫവാദ് ഹുസൈൻ പ്രതികരിച്ചു.
പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ മന്ത്രിസഭാംഗമായിരുന്നു ഹുസൈൻ. രാഹുലിനെ രാഹുൽ സാഹിബ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഹുസൈന്റെ വാക്കുകൾ. ”മുതുമുത്തച്ഛനായ നെഹ്‌റുവിനെ പോലെ രാഹുലിനുള്ളിലും ഒരു സോഷ്യലിസ്റ്റുണ്ട്. വിഭജനത്തിന് ശേഷം 75 വർഷം പിന്നിടുമ്പോഴും ഇന്ത്യയിലേയും പാകിസ്താനിലേയും അവസ്ഥ ഒന്നുതന്നെയാണ്. ഏറ്റവും ഒടുവിലായി രാഹുൽ നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ സമ്പത്ത് കൈവശം വച്ചിരിക്കുന്നവരെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ 70 ശതമാനം സ്വത്തുക്കളും രാജ്യത്തെ 30-50 കുടുംബങ്ങളുടെ പക്കലിലാണുള്ളത്. അതുപോലെ തന്നെയാണ് പാകിസ്താന്റെ കാര്യവും. പാകിസ്താനിലെ 75 ശതമാനം സമ്പത്തും പാക് ബിസിനസ് കൗൺസിലിലും ചില റിയൽ എസ്റ്റേറ്റ് ഭീമന്മാരുടേയും കൈവശമാണ്. ന്യായമായ രീതിയിൽ സ്വത്തുക്കൾ വിഭജിക്കുകയെന്നത് മുതലാളിത്തത്തിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. ” ഫവാദ് ഹുസൈൻ പറഞ്ഞു.
പാകിസ്താനിൽ നിന്നും രാഹുലിന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയ്‌ക്കും ആരാധകവൃന്ദത്തിനും അഭിനന്ദനമറിയിച്ച് നേരത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഫവാദ് ഹുസൈനെ പോലെ മുതിർന്ന രാഷ്‌ട്രീയ നേതാവടക്കം രാഹുലിന്റെ ഫാനാണ്. പാകിസ്താനിൽ നിന്ന് ലഭിക്കുന്ന നോൺ-സ്‌റ്റോപ് പ്രശംസകൾക്ക് രാഹുലിന് അഭിനന്ദനങ്ങൾ. വലിയൊരു കൂട്ടം ഫാൻസാണ് പാകിസ്താനിൽ നിന്നും രാഹുലിനുള്ളതെന്നും കിരൺ റിജിജു പരിഹസിച്ചു.