എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് നീട്ടി ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. അറസ്റ്റിനെതിരെ നിർമാതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിർദേശം. 22-ാം തീയതിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
മഞ്ഞുമ്മൽ ബോയ്‌സിനായി 7 കോടിരൂപ ചെലവഴിച്ചെങ്കിലും ലാഭവിഹിതവും മുടക്കുമുതലും നൽകാതെ ചിത്രത്തിന്റെ നിർമാതാക്കൾ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം നൽകാമെന്ന കരാർ പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.
എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ചവർക്ക് ഇനിയും പണം നൽകാൻ ബാക്കിയാണെന്നും വരവ് ചെലവുകൾ കണക്കാക്കിയതിന് ശേഷമാണ് ലാഭവിഹിതം നൽകാൻ സാധിക്കൂവെന്നുമാണ് നിർമാതാക്കൾ പറയുന്നത്. ചിത്രം 250 കോടി നേടിയെന്ന ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് കണക്കിലെടുത്താണ് സിറാജ് വൻ തുക ആവശ്യപ്പെടുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഇതേത്തുടർന്നാണ് സംഭവത്തിൽ മറുപടി നൽകുന്നതിന് സിറാജിന് സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നിർമാതാക്കളുടെ അറസ്റ്റ് നീട്ടിയത്.