ലക്‌നൗ: 2024 ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും രാഹുൽ അമേഠിയിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ വിജയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് പറഞ്ഞു.
പ്രിയങ്ക വാദ്രയെ കോൺഗ്രസിന്റെ മുഖമാക്കി മാറ്റണമെന്നും അജയ് റായ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കണം. ഇക്കാര്യങ്ങൾ നടന്നുകാണാൻ കോൺഗ്രസ് പ്രവർത്തകർ കാത്തിരിക്കുകയാണെന്നും തീരുമാനം എടുക്കേണ്ടത് നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പ്രാവശ്യവും പ്രധാനമന്ത്രിക്കെതിരെ വാരണാസിയിൽ നിന്നും മത്സരിക്കുമോയെന്ന ചോദ്യത്തിന് ഐഎൻഡിഐഎ മുന്നണിയാണ് അത് yതീരുമാനിക്കേണ്ടതെന്നും അജയ് പറഞ്ഞു.
നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായിരുന്നു അമേഠി. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 ലും വിജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1980 ൽ സഞ്ജയ് ആണ് നെഹ്‌റു കുടുംബത്തിൽ നിന്നും ആദ്യമായി അമേഠിയിൽ മത്സരിക്കുന്നത്. തുടർന്ന് 1981, 1984, 1989, 1991 വർഷങ്ങളിലായി രാജീവ് തുടർച്ചയായി നാലുവട്ടം മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. 1999 ൽ സോണിയ മത്സരിക്കാനായി തിരഞ്ഞെടുത്തതും അമേഠിയെയാണ്. സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറ്റിയപ്പോൾ രാഹുൽ 2004 ൽ അമേഠിയിലെത്തി. 2014 വരെ മൂന്നുവട്ടം ഈ മണ്ഡലത്തിൽ നിന്നാണ് രാഹുൽ ലോക്‌സഭയിൽ എത്തിയത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് രാഹുൽ അമേഠിയിൽ ഏറ്റുവാങ്ങിയത്. 2014 ൽ ഒരു ലക്ഷത്തിലധം ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ 2019ൽ 55,120 വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് തോറ്റത്.
Comments