തിരുവനന്തപുരം: പേരൂർക്കടയിൽ വിലകൂടിയ മൊബൈൽ തട്ടാൻ ശ്രമിച്ച യുവതിയെ പിടികൂടി. വിളപ്പിൽ വില്ലേജിൽ കാക്കാമുകൾ വാർഡിൽ കാവുംപുറം ഹൗസിങ് കോളനിയിൽ താമസിക്കുന്ന ലത(44)യെയാണ് പേരൂർക്കട പോലീസ് പിടികൂടിയത്. ഫോൺ ചെയ്യാനെന്ന വ്യാജേന പെൺകുട്ടിയുടെ മൊബൈൽ വാങ്ങിയശേഷം ലത കടന്ന് കളയുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ശാസ്തമംഗലം പൈപ്പിൻമൂട് താമസിക്കുന്ന സിന്ധുവിന്റെ വീട്ടിലാണ് തട്ടിപ്പ് നടന്നത്. ഈ സമയം സിന്ധുവിന്റെ മകൾ ലക്ഷ്മി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ പരിചയക്കാരിയാണെന്നും പറഞ്ഞാണ് പ്രതിയായ ലത സിന്ധുവിന്റെ വീട്ടിലെത്തിയത്. തുടർന്ന് അത്യാവശ്യമായി ഒരാളെ വിളിക്കാനാണെന്നും പറഞ്ഞ് ലക്ഷ്മിയിൽ നിന്ന് ലത മൊബൈൽ വാങ്ങി. പിന്നീട് ഫോൺ ചെയ്യുന്നെന്ന വ്യാജേന വീടിനു പുറത്തിറങ്ങിയ പ്രതി അതുവഴിയെത്തിയ ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു.
യുവതിയെ കാണാതായതോടെയാണ് മകൾ കാര്യം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് സംഭവത്തിൽ പേരൂർക്കട പോലീസ് കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി. ഫോൺ ചെയ്ത് നോക്കിയപ്പോൾ മൊബൈൽ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ കാവുംപുറത്തുനിന്നും മൊബൈലുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലതയ്‌ക്കെതിരെ വിളപ്പിൽശാല, മലയിൻകീഴ് സ്റ്റേഷനുകളിലും സമാനരീതിയിലുള്ള നിരവധി കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Comments