ജയിലർ തരംഗം അലയടിക്കുന്നതിനിടെയിൽ ആത്മീയ യാത്രയിൽ തന്നെയാണ് രജനീകാന്ത്. ഹിമാലയ യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്. ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെത്തിയ അദ്ദേഹം മനാ ഗ്രാമത്തിലെ വേദ വ്യാസ ഗുഹയിലും സന്ദർശനം നടത്തി. പ്രദേശവാസികളോടും ജനങ്ങളോടും ഏറെ നേരെ സംവദിക്കുകയും ചെയ്തു അദ്ദേഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഞെടിയിടയിലാണ് വൈറലായത്.
പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അളകാനന്ദയുടെയും സരസ്വതി നദിയുടെയും സംഗമസ്ഥാനത്ത് ഏകദേശം 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഗുഹയാണ് വ്യാസ ഗുഹ. ഗണപതിയുടെ സഹായത്തോടെ വേദവ്യാസൻ മഹാഭാരതം രചിച്ച സ്ഥലമാണ് വ്യാസ ഗുഹ ഗുഹയെന്ന് വിശ്വസിക്കപ്പെടുന്നു. 18 പുരാണങ്ങളും ബ്രഹ്മസൂത്രങ്ങളും രചിക്കുകയും നാല് വേദങ്ങളെ തരംതിരിക്കുകയും ചെയ്ത സ്ഥലം കൂടിയാണിത്. ശിവന്റെയും പാർവതിയുടെയും പുത്രനായ ഗണേശൻ വ്യാസമഹർഷിയുടെ വാക്യങ്ങൾ ലിഖിത രൂപത്തിൽ രേഖപ്പെടുത്താൻ സഹായിച്ചതായി അറിയപ്പെടുന്നു.
താരത്തിന്റെ ആത്മീയ ഗുരുവായ പത്മനാഭ യോഗാനന്ദയുടെ മണ്ണിലൂടെ പുരോഗമിക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരേന്ത്യൻ സന്ദർശനം. ഝാർഖണ്ഡിലെതത്തിയ അദ്ദേഹം ഗവർണർ സിപി രാധാകൃഷ്ണനെ കണ്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഗവർണർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഝാർഖണ്ഡിന്റെ ഭൂമിയിലേക്ക് സ്വാഗതം, രജനികാന്തിനെ കാണാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ് ഞാൻ എന്ന അടിക്കുറിപ്പോടെയാണ് ഗവർണർ ചിത്രങ്ങൾ പങ്കുവെച്ചത്. രജനികാന്തിന്റെ റാഞ്ചി സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഗവർണർ ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് പലരും അദ്ദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാജ്യത്തെ പ്രമുഖ സിദ്ധപീഠമായ ചിന്നമസ്താ ക്ഷേത്രത്തിലും രജനികാന്ത് പ്രാർത്ഥന നടത്തിയിരുന്നു.
Comments