ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ഫ്‌ളൈയിംഗ് കിസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാഹുൽ കോൺഗ്രസിന്റെ ഉടമയും, ഞാൻ എന്റെ പാർട്ടിയുടെ പ്രവർത്തകയുമാണ്. തങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പാർലമെന്റിൽ മാന്യമായി പെരുമാറാൻ പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു. സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘പാർലമെന്റിലുണ്ടായ സംഭവം നാണക്കേട് ഉണ്ടാക്കിയത് രാഹുലിന് മാത്രമാണ്. അല്ലാതെ എനിക്കോ മറ്റേതെങ്കിലും വനിതാ പാർലമെന്റ് അംഗങ്ങൾക്കോ അല്ല. ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് പാർലമെന്റിൽ താത്പ്പര്യമില്ലായിരിക്കാം. എന്നാൽ പാർലമെന്റിലിരുന്ന ഒരു വനിതാ ക്യാബിനറ്റ് മന്ത്രിയോട് എന്തിനാണ് ആ മനുഷ്യൻ അങ്ങനെ ചെയ്തത്. ഭരണഘടനയിലെ ഏറ്റവും പവിത്രമായ സ്ഥലത്താണ് ഇതുണ്ടായത്. സ്ത്രീകളുടെ ബഹുമാനത്തിന് വേണ്ടിയാണ് അവിടെ നിയമങ്ങൾ രൂപീകരിക്കുന്നത്’ എന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ 9-ന് എംപിയായി തിരിച്ചെത്തിയ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് ശേഷം ബിജെപി എംപിമാർക്ക് ഫ്‌ളൈയിംഗ കിസ് നൽകിയത് വിവാദമായിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശോഭ കരന്തലജെയും മറ്റ് വനിതാ അംഗങ്ങളും രാഹുലിനെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് പരാതി നൽകിയിരുന്നു.
Comments