ജോഹന്നാസ്ബർഗ്: ഇന്ത്യയുടെ വളർച്ചയ്‌ക്ക് പ്രധാന പങ്കാളിയാണ് ആഫ്രിക്കയെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ദമ്മു രവി. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലോബൽ സൗത്ത് അജണ്ട കൂടുതൽ മുന്നോട്ട് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പിംഗ്) ഉച്ചക്കോടിക്ക് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളർച്ചയിൽ ആഫ്രിക്കൻ രാജ്യത്തിന്റെ പങ്കാളിത്തം പ്രധാനമാണ്. ആഫ്രിക്കൻ യൂണിയനെയും ജി20 അംഗമാകാൻ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ആഫ്രിക്കൻ നേതാക്കൾ ജി20-ൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ്. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ഇന്ത്യയുടെ വളർച്ച സുഗമവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി നിരവധി വിദേശ ബന്ധങ്ങൾ രാജ്യത്തിന് ആവശ്യമാണ്. രാജ്യം സാമ്പത്തികമായി ഉയർച്ച കൈവരിക്കുന്നതിൽ ആഫ്രിക്ക ഒരു പ്രധാന പങ്കാളിയായി മാറികൊണ്ടിരിക്കുകയാണ്.
2019-ന് ശേഷം ആദ്യമായാണ് വിദേശ നേതാക്കൾ തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. ഈ വർഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികം കൂടിയാണ്. ബ്രിക്‌സ് വിപുലീകരണം, ദേശീയ കറൻസി തുടങ്ങിയ വിഷയങ്ങൾ ആഫ്രിക്കൻ നേതാക്കളുമായി ചർച്ച ചെയ്യും. ദക്ഷിണാഫ്രിക്കയുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും എല്ലാവരും ഒരുമിച്ച് പരിഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ബ്രിക്സ് വിപുലീകരണ ചർച്ചകൾ നടക്കുകയാണ്. ഏത് രാജ്യത്തിനാണ് വിപുലീകരണത്തിന്റെ ഭാഗമാകാൻ കഴിയുകയെന്ന് പറയാനാകില്ല. ബ്രിക്‌സിലേക്ക് കൊണ്ടുവരേണ്ട രാജ്യങ്ങളെയും നേതാക്കളെയും വിശദമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനിക്കും.
15-ാമത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും. 50-ലധികം ആഫ്രിക്കൻ നേതാക്കളാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയുടെ അദ്ധ്യക്ഷതയിൽ ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
Comments