തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി പ്രഖ്യാപിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മൂന്നു വർഷത്തെ കരാറിൽ ഒപ്പിട്ടു. ഡൽഹിയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യുവാക്കളുടെ പങ്കാളിത്തം തിരഞ്ഞെടുപ്പിൽ വർദ്ധിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം. ന്യൂഡൽഹിയിലെ ആകാശവാണിയിലെ രംഗ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറിലൊപ്പുവച്ചത്.
തന്റെ സെക്കൻഡ് ഇന്നിംഗ്‌സും ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യുകയാണെന്ന് ചുമതല ഏറ്റെടുത്ത ശേഷം സച്ചിൻ പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് അവിഭാജ്യഘടകമാണ്. വോട്ടിംഗ് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സന്തോഷമുളള കാര്യമാണ്. ഇന്ത്യയെ മികച്ചതാകാൻ നാമെല്ലാവരും ഒരുമിച്ചുണ്ടാകണം. അതിനാൽ വോട്ട് ചെയ്യുന്നതിലും നാം ഒരുമിച്ച് പ്രയത്‌നിക്കണം.
കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രശസ്ത നടൻ പങ്കജ് ത്രിപാഠിയെ ദേശീയ ഐക്കണായി അംഗീകരിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎസ്ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയ പ്രമുഖർ തിരഞ്ഞെടുപ്പിൽ കമ്മീഷന്റെ ദേശീയ ഐക്കണുകളായിരുന്നു. വോട്ടർ ബോധവത്ക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments