മിയാമി: ഇന്റർ മിയാമിക്കിത് മെസിക്കരുത്തിൽ രണ്ടാം ഫൈനൽ. യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ സിൻസിനാറ്റി എഫ് സിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ തകർത്താണ് മെസിപ്പടയുടെ വിജയം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3ന് സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടിലൂടെ മിയാമിയുടെ ജയം. ഇന്റർ മിയാമിയുടെ നിർണായകമായ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയാണ് ഇതിഹാസ താരം മെസി മത്സരത്തിൽ തിളങ്ങിയത്.
പതിനെട്ടാം മിനിറ്റിൽ ലൂസിയാനോ അക്കോസ്റ്റയിലൂടെ സിൻസിനാറ്റി മത്സരത്തിലെ ആദ്യ ലീഡെടുത്തു. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ബ്രാണ്ടൻ വാസ്‌ക്വസിലൂടെ സിൻസിനാറ്റി ലീഡുയർത്തി. ഇതോടെ മെസിയും സംഘവും തോൽവി മണത്തു. എന്നാൽ, രണ്ട് ഗോളിൽ പിന്നിൽ നിന്ന മിയാമിയെ മെസിയുടെ അസിസ്റ്റും കംപാനയുടെ ഇരട്ടഗോളുകളുമായിരുന്നു രക്ഷിച്ചത്.
എന്നാൽ 68-ാം മിനിറ്റിൽ ലിയാനാർഡോ കോംപാനയിലൂടെ ഒരു ഗോൾ മടക്കിയ മയാമി, കളി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്ക ജോസഫ് മാർട്ടിനെസിലൂടെ രണ്ടാം ഗോളും നേടി കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എക്‌സ്ട്രാ ടൈമിൽ വീണ്ടും കോംപാന മയാമിയെ മുന്നിലെത്തിച്ചു. എന്നാൽ 114-ാം മിനിറ്റിൽ യൂയ കുബോയിലൂടെ സിൻസിനാറ്റി സമനില പിടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ മയാമിയുടെ ആദ്യ കിക്കെടുത്ത മെസി അത് ഗോളാക്കി മാറ്റിയപ്പോൾ സിൻസിനാറ്റിയുടെ അവസാന കിക്കെടുത്ത നിക്ക് ഹാൽഗോലുഡിന് പിഴച്ചു. ഇതോടെ മിയാമി അവിശ്വസനീയ ജയവും ഫൈനൽ ബർത്തും പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ നാഷ്വില്ലെ എഫ് സിയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി മെസി ഇന്റർ മിയാമിക്ക് ആദ്യ കിരീടം സമ്മാനിച്ചിരുന്നു. മെസിയെത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോർഡും ജയത്തോടെ മിയാമി നിലനിർത്തി.
Comments