തിരുവനന്തപുരം: സർക്കാരിനെതിരെ കേസിന് പോയ അദ്ധ്യാപകരോട് പകതീർത്ത് സർക്കാർ. ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് കേസിന് പോയവർക്കെതിരെയാണ് പകപോക്കൽ. പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിന് പോയ ഏഴിൽ ആറ്‌പേരെയും സർക്കാർ നിയമിച്ചത് ദൂരെയുളള സ്ഥലങ്ങളിലാണ്. വനിതാ അദ്ധ്യാപകരെ പോലും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. അതേസമയം ഇടതുപക്ഷ സംഘടനയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരെ അവർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഡ്മിനിസ്‌ട്രേറ്റീവ് വിധിയെ തുടർന്ന് താത്ക്കാലികമായി 36 അദ്ധ്യാപകർക്ക് പ്രിൻസിപ്പൽ നിയമനം നൽകിയത്.
ഇതിൽ ചിറ്റൂർ സ്വദേശിയായ അധ്യാപികയെ അട്ടപ്പാടിയിലും കൊച്ചി സ്വദേശിയായ അധ്യാപികയെ ചേലക്കരയിലും നിയമിച്ചു. ഈ വർഷം വിരമിക്കുന്ന അധ്യാപകനെ തിരുവനന്തപുരത്തു നിന്നു മലപ്പുറം തവനൂരിലേക്കു മാറ്റി. കോട്ടയത്ത് പ്രിൻസിപ്പലിന്റെ ഒഴിവുണ്ടെങ്കിലും അവിടെയുള്ള അധ്യാപകനെ കോഴിക്കോട് നാദാപുരത്താണു നിയമിച്ചത്. മറ്റൊരു കോട്ടയം സ്വദേശിക്കു ശാന്തൻപാറയിൽ നിയമനം നൽകി. മൂന്നാമത്തെ കോട്ടയം സ്വദേശിയെ കാസർകോടിനു മാറ്റി.
Comments