ബെംഗളൂരു: ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളിൽ എഴുതിയ സുദിനമായ ഓഗസ്റ്റ് 23 ഇനി മുതൽ ‘ ദേശീയ ബഹിരാകാശ ദിനം’ ആയി അറിയപ്പെടും. ചന്ദ്രനിൽ ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി പോയിന്റ്’ എന്നും ചന്ദ്രയാൻ-2 പരാജയപ്പെട്ട ഇടം ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. ബെംഗളൂരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.
ഏറെ വൈകാരികമായാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കണ്ണുനിറഞ്ഞ് ശബ്ദമിടറിയാണ് സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും അഭിമാനമായി ഇസ്രോ ശാസ്ത്രജ്ഞർ മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ശിവശക്തി’ പോയിന്റ് വരും തലമുറകളെ ജനങ്ങളുടെ ക്ഷേമത്തിനായി ശാസ്ത്രം ഉപയോഗിക്കാൻ പ്രചോദിപ്പിക്കും. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ പരമമായ പ്രതിബദ്ധതയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ വ്യവസായം 8 ബില്യൺ ഡോളറിൽ നിന്ന് 16 ബില്യൺ ഡോളറായി മാറുമെന്ന് വിദഗ്ധർ പറയുന്നു. ചന്ദ്രയാൻ-3ൽ വനിതാ ശാസ്ത്രജ്ഞർ പ്രധാന പങ്ക് വഹിച്ചു. ഭാരതീയ വനിതകളുടെ ശക്തി ചന്ദ്രനിലും പ്രകടമായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.















