സിദ്ധന്റ ആജ്ഞയാൽ ശിലാഗജം (കല്ലുകൊണ്ടുളള ആന) കരിമ്പ് ഭക്ഷിച്ച ലീലയാണ് ഇത്.സിദ്ധനെ രാജ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ നിയോഗിച്ചവർ ആ കൃത്യംചെയ്തില്ല.,സിദ്ധന്റ അത്ഭുത കർമ്മങ്ങൾ കണ്ട് അവർ നിന്നു പോയി.ഭൃത്യന്മാർ വരാതെ ആയപ്പോൾ മന്ത്രിമാരെ ചുമതലപ്പെടുത്തി.അവർ സിദ്ധന്റ സമീപം എത്തി ഇങ്ങനെ പ്രാർത്ഥിച്ചു.”ധന്യനായ സ്വാമി! സിദ്ധാ!സർവ്വാനുഗ്രഹങ്ങളും നൽകുന്നവനെ !,രാജാവ് അങ്ങയെ ദർശിക്കാൻ ആഗ്രഹിക്കുന്നു. രാജസന്നിധിയിൽ ചെന്ന് അദ്ദേഹത്തെ അനുഗ്രഹിക്കണം.”
“അഭിഷേക പാണ്ഡ്യൻ അഭിമാനിയായ രാജാവാണ് ഞാൻ സിദ്ധനും തപസ്വിയും ആണ്.അതുകൊണ്ട് കൂടിക്കാഴ്ചയിൽ ഒരു കാര്യവും ഇല്ല.” ഇതായിരുന്നു സിദ്ധന്റ മറുപടി.ഈ കാര്യം അറിഞ്ഞപ്പോൾ തനിക്ക് സിദ്ധനെക്കൊണ്ട് എന്താണ് കാര്യം എന്ന മനോഭാവം രാജാവിനും ഉണ്ടായി.
അടുത്ത ദിവസം മകരസംക്രാന്തി ആയിരുന്നു. രാവിലെ തീർത്ഥാടനം ചെയ്ത് സുന്ദരേശ്വരഭഗവാനെ കാണാനായി രാജാവ് ക്ഷേത്രത്തിൽ എത്തി. അപ്പോൾ സിദ്ധൻ വായുകോണിലുള്ള.(വടക്കുപടിഞ്ഞാറെ മൂലയിലുള്ള ) ഹസ്തിയെ (ആനയെ) നോക്കിക്കൊണ്ട് അവിടെ ഇരുന്നു.ബലശാലികളും ഉന്നതന്മാരും ആയ ഭൃത്യന്മാർ രാജാവ് എഴുന്നള്ളുന്നു അവിടെ നിന്നും മാറണമെന്നും കോപത്തോടു കൂടി പറഞ്ഞു.വീണ്ടും വീണ്ടും ഉച്ചത്തിൽ പറഞ്ഞിട്ടും സിദ്ധൻ അനങ്ങാതെ അവിടെ തന്നെ ഇരുന്നു.ഭൃത്യന്മാർ വീണ്ടും ആവശ്യമുന്നയിച്ചപ്പോൾ സിദ്ധൻ ഒന്നുകൂടി ഉറപ്പിച്ചു അവിടെ തന്നെ ഇരുന്നു.രാജാവ് പ്രദക്ഷിണം വച്ച് സിദ്ധന്റ സമീപം എത്തി.നിശ്ചലനായി ഇരിക്കുന്ന സിദ്ധനോട് ഇങ്ങനെ ചോദിച്ചു –“അങ്ങ് ആരാണ് ?എന്തിനാണ് ഇവിടെ വന്നത്?എന്താണ് പേര്?എന്തൊക്കെ അറിവും ശക്തിയും ആണ് ഉള്ളത്?എല്ലാം സത്യമായി പറയണം.”
അപ്പോൾ സിദ്ധൻ ഇങ്ങനെ ഉരിയാടുവാൻ തുടങ്ങി
‘ ഞാൻ ഒരു സിദ്ധനാണ് എന്റെ ഇഷ്ടം പോലെ സഞ്ചരിക്കുന്നു .ഭിക്ഷയിൽ കൂടി കിട്ടുന്ന ഭക്ഷണം ഭക്ഷിക്കുന്നു.എനിക്ക് നാഥനായി ആരും ഇല്ല.അഭിമാനവും ഇല്ല.എന്റെ പേര് ആജ്ഞാ സിദ്ധൻ എന്നാണ് , ആരെയും എനിക്ക് പേടിയില്ല .ഭാരതത്തിന്റെ വടക്ക് ഭാഗത്തുള്ളഅതിർത്തി രാജ്യമായ ‘കാശ്മീരമാണ്’എന്റ രാജ്യം കാശിയാണ് എന്റ നഗരം ഈശ്വര ക്ഷേത്രങ്ങൾ ദർശിക്കാൻ വേണ്ടിയാണ് ഞാൻ യാത്ര തുടങ്ങിയത്. പല ദിവസങ്ങൾ കൊണ്ട് പല ശിവക്ഷേത്രങ്ങളും ദർശിച്ചു. ആദ്യന്തം ഇല്ലാത്തവനും .സർവ ജഗത് കാരണനും വേദങ്ങളാൽ അറിയപ്പെടുന്നവനും ആയ ശ്രീ മഹാദേവന്റെ സുന്ദരേശലിംഗത്തെ ദര്ശിക്കുവാനും ആണ് ഇവിടെ വന്നത്.മാത്രമല്ല ഇവിടെ ജീവിക്കുന്ന ജനങ്ങൾക്ക് സർവ അഭിഷ്ടങ്ങളും പ്രദാനം ചെയ്യണം എന്നും ആഗ്രഹിച്ചു. രാജാവേ! എനിക്ക് സർവ്വ വിദ്യകളും അറിയാം എനിക്ക് തുല്യനായി ഒരു വിദ്വാനും ഇല്ല.എല്ലായെപ്പോഴും എല്ലാ ശക്തികളും എന്നോടൊപ്പം ഉണ്ട്.അതെല്ലാം അറിയുന്നതുകൊണ്ട് അങ്ങേയ്‌ക്ക് എന്താണ് പ്രയോജനം?.’ഇത്രയും കര്യങ്ങൾ അരുളിയതിന് ശേഷം സിദ്ധൻ അവിടെ ഇരുന്നു.
സിദ്ധന്റെ ധൈര്യവും ഗർവ്വും കണ്ടപ്പോൾ രാജാവിന് ആദ്ഭുതവും കോപവും ഉണ്ടായി. ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്ത അദ്ദേഹത്തിന് വിഷമം ഉണ്ടാക്കി. അപ്പോൾ ഒരു കൃഷിക്കാരൻ ഒരു വലിയ കരിമ്പ് രാജാവിന് കാഴ്ചവയ്‌ക്കാനായി കൊണ്ടു വന്നു.വളരെ നീളം ഉള്ളതും ഭംഗിയുള്ളതുമായ കരിമ്പ് രാജാവ് കയ്യിലെടുത്തു പ്രശംസിച്ചു. ‘അങ്ങു സിദ്ധനാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ സുന്ദരേശ വിമാനത്തിന്റെ വടക്ക പടിഞാറ് ഭാഗം താങ്ങി നിൽക്കുന്ന ശിലാഗജത്തെ കൊണ്ട് ഈ കരിമ്പ് ഭക്ഷിപ്പിക്കണം.അങ്ങനെ ചെയ്താൽ അങ്ങു തന്നെയാണ് എന്റെ സ്വാമി.ശിക്ഷക്ക് പകരം അഭീഷ്ടം സാധിപ്പിക്കാം’ അപ്പോൾ മന്ദഹാസത്തോട് കൂടി ഇങ്ങനെ പറഞ്ഞു
“ഞാൻ അങ്ങയുടെ ആഗ്രഹം സാധിക്കാം.സർവ്വവിദ്യകളും അറിയാവുന്ന എനിക്ക് ഒന്നിനും ആഗ്രഹമില്ല.എല്ലാവരും ആഗ്രഹിക്കുന്നതെല്ലാം എന്നിൽ തന്നെയുണ്ട്.അങ്ങയിൽ നിന്ന് എനിക്ക് യാതൊന്നും വേണ്ട.എന്റ പ്രഭാവം ഇപ്പോൾ പ്രകടിപ്പിക്കാം.”
സിദ്ധൻ ശിലാരൂപത്തിലുള്ള ഗജേന്ദ്രനോട് ഇങ്ങനെ പറഞ്ഞു-‘ഈ രാജാവിന്റെ കയ്യിലിരുന്ന കരിമ്പ് ഇപ്പോൾ തന്നെ വാങ്ങി ഭക്ഷിക്കണം ഞാൻ പറയുന്നത് സുന്ദരരേശാജ്ഞയാണ് എന്ന് മനസിലാക്കുക. ‘ഇത് കേട്ടപ്പോൾ കല്ലാന മേഘഗർജ്ജനത്തോടുകൂടി തുമ്പിക്കൈനീട്ടുകയും കരിമ്പ് വാങ്ങി ഭക്ഷിക്കുകയും ചെയ്തു.ആന രാജാവിന്റ കഴുത്തിൽ ഉള്ള മുത്തുമാല വലിച്ചെടുക്കുവാൻ തുടങ്ങി.അപ്പോൾ രക്ഷകരായി രാജസമീപം നിന്ന ഭൃത്യന്മാർ അത് പിടിച്ചെടുക്കുവാൻ ഭാവിച്ചു.പെട്ടെന്നു സിദ്ധൻ കോപത്തോടുകൂടി ആ മാലയും ഭക്ഷിക്കുവാൻ ആവശ്യപ്പെട്ടു.
കോപാകുലനായ രാജാവ് സിദ്ധനെ ക്രൂരമായി നോക്കി അപ്പോൾ ഭൃത്യന്മാർ സിദ്ധനെ പ്രഹരിക്കുവാൻ ഓടിയെത്തി.ഉടനെ സിദ്ധൻ ഭയം പ്രകടിപ്പിച്ചുകൊണ്ട സിദ്ധൻ ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു.സ്വശക്തികൊണ്ട് ഭൃത്ന്മാരുടെ കർമ്മത്തെ സ്തംഭിപ്പിച്ചു.തന്നെ പ്രഹരിച്ചുകൊള്ളുവാൻ പരിഹാസരൂപത്തിൽ പറയുകയും ചെയ്്തു.
നിശ്ചലരായി നിൽക്കുന്ന ഭൃത്യരെ കണ്ടപ്പോൾ ശാന്തനും എന്നാൽ കുപിതനുമായ രാജാവ് ശിദ്ധന്റ പാദങ്ങളിൽ സ്രഷ്ടാംഗം നമസ്‌കരിച്ചു. ഭക്തിയോടുകൂടി കൈ ശിരസ്സിൽ വച്ചുകൊണ്ട് തൊഴുതു നിന്നു. അപ്പോൾ സിദ്ധൻ അഭീഷ്ട വരദായകനായി നിലകൊണ്ടു. സദ്ഗുണങ്ങളോടുകൂടിയ ഒരു പുത്രനെ നൽകണമെന്ന് രാജാവ് ആവശ്യപ്പെട്ടു.സിദ്ധൻ ആ വരവും ആയുസ്സും കീർത്തിയും പ്രദാനം ചെയ്തു.ഗജം ഭക്ഷിച്ച മുത്തുമാല രാജാവിന് നൽകി
അനന്തരം സിദ്ധരൂപത്തിൽ പ്രത്യക്ഷപ്പെട്ട കരുണാനിധിയായയ സുന്ദരേശ്വരഭഗവാൻ മൂല ലിംഗത്തിൽ മറഞ്ഞു. ഇത് രാജാവിനെയും2 അവിടെ സാന്നിഹിതരായിരുന്നവരെയും ആദ്ഭുതപ്പെടുത്തി സുന്ദരേശ്വരൻ തന്നെ സിദ്ധനായി വന്നതെന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട് മൂലലിംഗ സന്നിധിയിൽ ഭക്തിപൂർവ്വം കൈകൂപ്പി നിന്നു.ചെയ്ത തെറ്റിൽ പശ്ചാത്താപം ഉണ്ടായ പാണ്ഡ്യ രാജാവ് അപരാധങ്ങൾ ക്ഷമിക്കണേമെന്ന് അപേക്ഷിച്ചുകൊണ്ടു സ്തുതിച്ചു. ആ സ്തുതി അപരാധാഷ്ടകം എന്നറിയപ്പെടുന്നു.അപരാധാഷ്ടകം ഭക്തിപൂർവ്വം പാരായണം ചെയ്യുന്നവരുടെ എല്ലാ അപരാധങ്ങളും ക്ഷമിച്ച് എല്ല അഭീഷ്ടങ്ങളും സാധിച്ചു കൊടുക്കണം എന്ന് പ്രാർത്ഥിച്ചു. ഹാലസ്യ നാഥനെ സ്രാഷ്ടാംഗം പ്രണമിച്ചതിനുശേഷം രാജധാനിയിൽ പോയി സസുഖം വസിച്ചു.
സിദ്ധരൂപിയായ സുന്ദരേശ്വര ഭഗവാന്റെ അനുഗ്രഹം കരസ്ഥമാക്കിയ രാജാവിന് തേജസവിയും സദ്ഗുണ സമ്പന്നനും ആയ ഒരു പുത്രൻ ജനിച്ചു.’വിക്രമ പാണ്ഡ്യൻ ‘എന്ന് പുത്രന് നാമവും നല്കി . സകല ശാസ്ത്രങ്ങളും വിദ്യകളും പിതാവ് പുത്രനെ അഭ്യസിപ്പിച്ചു.സർവ്യഞ്ജനായ പുത്രനേ രാജ്യ ഭാരം ഏല്പിച്ച ശേഷം ഹാലാസ്യ സ്മരണയോട് കൂടി വളരെക്കാലം ജീവിച്ചു. ഇഹലോക സുഖങ്ങൾ അനുഭവിച്ച ശേഷം ശിവലോകം പ്രാപിച്ചു. വിക്രമ പാണ്ഡ്യൻ സ്വ രാജ്യത്തെ ന്യായപൂർവം പരിപാലിച്ചുകൊണ്ട് സരവ്വരേയും സന്തുഷ്ടരാക്കി . പാപ നാശകരവും പരമാമാനന്ദപ്രദവും നാല് പുരുഷാർത്ഥങ്ങൾനല്കുന്നതും ആണ് ഈ ലീലയുടെ പാരായണം.
പുരുഷാർത്ഥങ്ങൾ ധർമ്മം അർത്ഥം കാമം മോക്ഷം എന്നിവയാണ് പുരുഷാർത്ഥങ്ങൾ
അവലംബം: ശ്രീ വേദവ്യാസൻ രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്
അടുത്ത ഹാലാസ്യ മാഹാത്മ്യം 21 – മത്തഹസ്തീസംഹാരം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















